തിരുവനന്തപുരം : കേരളത്തിലെ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന സർവകലാശാലകളുടെയും വിദേശ സർവകലാശാലകളുടെയും ബിരുദ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാധുത പരിശോധിക്കാൻ എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അന്യസംസ്ഥാന സർവകലാശാലകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ബോധ്യമുള്ള നമ്മുടെ സംസ്ഥാനത്തെ സർവകലാശാ ലകൾ,അന്യ സംസ്ഥാന സർവ്കലാശാലകളുടെ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാ ക്കുന്നില്ല . ഈ പഴുത് ഉപയോഗിച്ച് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നവരിൽ നിന്നും ഡിഗ്രിയും അനുബന്ധ രേഖകളും സമ്പാദിച്ച് ചില വിദ്യാർത്ഥികൾ കേരളത്തിൽ പ്രവേശനം നേടുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്.
ഇക്കാര്യം സർവകലാശാലകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർവകലാശാല അധികൃതർ ഇതിന് തയ്യാറാകാത്തതിനാലാണ് ഇപ്പോൾ കേരളത്തിലെ സർവകലാശാലകളിൽ വ്യാജ ഡിഗ്രികൾ സമ്പാദിച്ച് ഉപരിപഠനത്തിന് പലരും ശ്രമിക്കുന്നതെന്ന് സമിതി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.