തിരുവനന്തപുരം : മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ, മകളുമായ പത്മജ വേണുഗോപാൽ ഇന്ന് (മാര്‍ച്ച് 7) ബിജെപിയിൽ ചേരും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിക്കുക. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അവഗണന മൂലം പത്മജ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം പത്മജ നിഷേധിച്ചിരുന്നു. എന്നാല്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം തന്നെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി 2004ൽ മുകുന്ദപുരത്ത് നിന്ന് ലോക്സഭയിലേക്കും തൃശൂരില്‍ നിന്ന് രണ്ടുതവണ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.
പത്മജയുടെ ഫേസ് ബുക് പോസ്റ്റ്
ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്, ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻ പറ്റും എന്ന്. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല.
പത്മജയുടെ ഈ പോസ്റ്റോടെ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയിരുന്നു. എന്നാല്‍ ബിജെപിയിലേക്കില്ലെന്ന് ശക്തമായി നിലപാട് അറിയിച്ച പോസ്റ്റ് ഇന്നലെ (മാര്‍ച്ച് 6) വൈകുന്നേരത്തോടെ അപ്രത്യക്ഷമായി. ഇതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിക്കാന്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.