തിരുവനന്തപുരം: ഒരു രാഷ്ട്രീയ നേതാവോ മുൻമുഖ്യമന്ത്രിയോ മാത്രമായിരുന്നില്ല എനിക്ക് ഉമ്മൻചാണ്ടി സാർ. എൻ്റെ ജ്യേഷ്ഠസഹോദരനായിരുന്നുവെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.എൻ്റെ പിതാവിനോടുള്ള സ്നേഹബഹുമാനങ്ങൾ എന്നോടുള്ള വാൽസല്യമായിട്ടായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഒരു പൊതുപ്രവർത്തകൻ ആരായിരിക്കണം എന്ന ചോദ്യത്തിന് ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ക്ലാസിക് എക്സാമ്പിൾ ആയിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച ഉമ്മൻചാണ്ടി സാറിനെ രോഗാതുരനായ ശേഷമുള്ള ഏകാന്തവാസം അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിച്ചിരുന്നു. ജനങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ശക്തി. ജനക്കൂട്ടത്തിനോട് എത്ര മണിക്കൂർ ഇടപഴകിയാലും ക്ഷീണമറിയാത്ത പ്രതിഭാസം. തന്നെ കാണാനെത്തുന്ന അവസാനത്തെയാളുടെ പ്രശ്നത്തിനും പരിഹാരം കാണുകയെന്നത് മാത്രമായിരുന്നു ഈ ജീവിതത്തിലെ അദ്ദേഹത്തിൻ്റെ ഏക പിടിവാശി.
ലോകത്ത് ഏത് പ്രശ്നത്തിനും അദ്ദേഹത്തിനടുക്കൽ പരിഹാരമുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ഇറാഖിൽ അകപ്പെട്ടുപോയ മലയാളി നഴ്സുമാരെ തിരിച്ചെത്തിച്ചതടക്കം ഉമ്മൻചാണ്ടി സാറിൻ്റെ ക്രൈസിസ് മാനേജ്മെൻ്റ് വൈഭവം കേരളം കണ്ട എത്രയെത്ര അവസരങ്ങൾ…
ഞാൻ മന്ത്രിയായിരുന്ന കാലത്ത് എനിക്ക് പരിഹരിക്കാനാകാത്ത എന്ത് പ്രശ്നമുണ്ടായാലും ഞാൻ ഓടിയെത്തുക ഉമ്മൻചാണ്ടി സാറിനടുത്തേക്കായിരുന്നു. ഏത് പ്രതിസന്ധിയ്ക്കും അവിടെ പരിഹാരമുണ്ട്. ഒരു മനുഷ്യനും സഹിക്കാനാകാത്തവിധം ആക്ഷേപശരങ്ങളേറ്റ് മന്ത്രിസഭയുടെ ഭാവി തന്നെ തുലാസിലായ ഘട്ടങ്ങളുണ്ടായിരുന്നു. ആ അവസരത്തിലും ‘ഷിബു, ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഒരു പ്രശ്നവുമുണ്ടാകില്ല. സത്യം എന്നായാലും പുറത്തുവരും’ എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. അക്കാലത്തും ആ മുഖത്തെ ശാന്തതയും ആത്മവിശ്വാസവും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. എന്നാൽ ഏതു മനുഷ്യനെയും തകർത്തുകളയുന്ന വ്യാജആരോപണങ്ങളും കള്ള പ്രചരണങ്ങളുമായിരുന്നു അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുള്ളത്.ഇതുപോലൊരു നേതാവ് കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. വിശ്രമമെന്തെന്നറിയാത്ത ആ മനുഷ്യൻ കടന്നുപോകുമ്പോൾ, സ്വന്തം ജീവിതത്തിൻ്റെ മുഴുവൻ സമയവും ജനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച തികഞ്ഞ മനുഷ്യസ്നേഹിയോട്, എന്തിൻ്റെ പേരിലായാലും നടത്തിയിട്ടുള്ള ക്രൂരതയും വേട്ടയാടലുകളും രാഷ്ട്രീയത്തിനും നാടിനും ഗുണമാണോ എന്ന് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്.