കണ്ണൂര്: കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ വിവിധ അപ്പീലുകളുമായി മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സി.പി.എം പ്രവർത്തകരായ പ്രതികൾക്ക് വേണ്ടി പാർട്ടി നേരിട്ട് അപ്പീൽ നൽകുമ്പോൾ സി.പി.എം പുറത്താക്കിയ സി.ഒ.ടി നസീർ സ്വന്തം നിലയ്ക്ക് ഹർജി നൽകും. അതേസമയം പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ പ്രോസിക്യൂഷൻ ഉടൻ അപ്പീൽ നൽകണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്ക് നേരെയുണ്ടായ വധശ്രമം എന്ന നിലയിൽ കണ്ണൂരിലെ കേസിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചപ്പോൾ 110 പ്രതികളിൽ 107 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. നടത്തിപ്പിലും വിചാരണയിലും നിരവധി വീഴ്ചകൾ വരുത്തിയ കേസിൽ ശിക്ഷ ലഭിച്ചവരും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുകയാണ്. മൂന്ന് പ്രതികളിൽ രണ്ട് പേർ സി.പി.എമ്മിലും ഒരാൾ സി.പി.എമ്മിന് പുറത്തുമാണ്.
ഈ സാഹചര്യത്തിൽ വ്യത്യസ്ത അപ്പീലുകളുമായാണ് പ്രതികൾ കോടതിയെ സമീപിക്കുന്നത്. രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ട സി.ഒ.ടി നസീർ ഇന്ന് സ്വന്തം നിലയ്ക്ക് അപ്പീൽ നൽകും. തെളിവുകളുടെ അഭാവത്തിലും ശിക്ഷ വിധിക്കാൻ കാരണം കേസ് നടത്തിപ്പിലെ കളിയാണെന്നും നസീർ ആരോപിച്ചു. രണ്ട് സി.പി.എം പ്രവർത്തകർക്കു വേണ്ടി പാർട്ടി തന്നെ അപ്പീൽ നൽകും. പൊതുമുതൽ നശിപ്പിച്ചെന്ന മൊഴി മാത്രമാണുള്ളതെന്നും നശിപ്പിച്ചെന്ന് പറയുന്ന വാഹനം ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, കേസിന്റെ നടത്തിപ്പിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തിയതാണ് കേസിലെ പ്രധാന പ്രതികളെ വെറുതെ വിടാൻ കാരണമായതെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഭൂരിപക്ഷം സാക്ഷികളും പ്രതികളെ തിരിച്ചറിയാത്തത് ദുരൂഹമാണെന്നും സി.പി.എം നേതാക്കളെ കുറ്റവിമുക്തരാക്കിയതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകണമെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.