തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ ഒരാളെകൂടി അറസ്റ്റ് ചെയ്തു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ്. യൂത്ത് കോൺഗ്രസ് നേതാവിന്റേതാണ് സെന്ററെന്ന് പൊലീസ് പറഞ്ഞു.
കേസിലെ പ്രതികളെ ആപ് ഉപയോഗിച്ച് കാർഡ് നിർമിക്കാൻ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു. സിആർ കാർഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.