കൊച്ചി: ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. അഞ്ചു മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മരുന്ന് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
‘‘ജൂലായിലെ പെൻഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചെലവുകൾ നടന്നിരുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്.
അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണം’’– മറിയക്കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. വിഷയത്തിൽ സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം കോടതി തേടി.