മാനന്തവാടി: വനംവകുപ്പിനേയും മന്ത്രി എ.കെ ശശീന്ദ്രനേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്ന് മന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവൻ നഷ്ടമായശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടെന്തുകാര്യം. അജീഷിന്റെ അമ്മ അസുഖമായി കിടക്കുകയാണ്. എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? ആനയിറങ്ങിയിട്ടും വനംവകുപ്പ് വിവരമറിയിച്ചില്ല. സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കരുത്. വോട്ടിന്റെ സമയമാകുമ്പോള്‍ ഓടി വന്നിട്ട് കാര്യമില്ല, ജോസഫ് പറഞ്ഞു.
വന്യമൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒരു ഓന്തിനെ കൊന്നാല്‍ പോലും വനംവകുപ്പ് കേസെടുക്കും. ഒരു മനുഷ്യന് മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍പോലും ആരും വരുന്നില്ല. അവർക്ക് ശമ്പളം മതി. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ഇവരുടെ പരിപാടിയെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് ആക്രമിച്ചത്. തൊഴിലാളികളെ കൂട്ടാനായി പാൽവെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജി ആനയുടെ മുന്നിലകപ്പെട്ടത്. ആനയേക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.