മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത സമിതി യോഗത്തിൽ പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ തീരുമാനമെടുത്തു. കോവിഡ് പ്രതിരോധ സമിതിയും ഇസ്ലാമിക കാര്യ സുപ്രീം കൗൺസിലും ചർച്ച ചെയ്ത നിർദേശത്തിലാണ് സംയുക്ത സമിതി അംഗീകാരം നൽകിയത്.
നേരത്തെയുള്ളത് പോലെ തന്നെ നമസ്കാരം നിർവഹിക്കാൻ ഇനി മുതൽ സാധിക്കും. പച്ച, മഞ്ഞ ഷീൽഡുള്ളവർക്ക് പള്ളിയിൽ എത്താം. സാമൂഹിക അകലം പാലിക്കേണ്ടതില്ലായെങ്കിലും എന്നാൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. മഞ്ഞ ഷീൽഡുള്ളവർ സ്വന്തമായി നമസ്കാര പടം കൊണ്ടു വരേണ്ടതുണ്ട്. പച്ച ഷീൽഡുള്ളവർക്ക് ഇത് നിർബന്ധമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നമസ്കാരത്തിന് ശേഷം ഖുർആൻ പാരായണം ചെയ്യുന്നതിന് തടസമില്ല. പള്ളികളുടെ പുറം ഭാഗങ്ങളിൽ പച്ച ഷീൽഡുള്ളവർക്കും മഞ്ഞ ഷീൽഡുള്ളവർക്കുമെല്ലാം നമസ്കാരം നിർവഹിക്കാവുന്നതാണ്.