വാഷിങ്ടൺ: ഇന്ത്യയുടെ പുതിയ നിയമങ്ങൾ ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും സഹായകമാണെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവിന്റെ പ്രതികരണം. “സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന്” വാഷിംഗ്ടൺ അംഗീകരിക്കുന്നതായും പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടുമെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇന്ത്യൻ സുപ്രീം കോടതിയും ഇത് പറഞ്ഞിട്ടുണ്ടെന്ന് വക്താവ് ചൂണ്ടിക്കാട്ടി.
പൊതുവേ, ഇന്ത്യയിലെ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സ്വകാര്യമേഖലയിലെ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു- വക്താവ് പറഞ്ഞു. പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ഡൽഹി അതിർത്തിയിൽ കർഷകർ പ്രതിഷേധിക്കുകയാണ്. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് കേന്ദ്രം ലോക്സഭയിൽ പാസാക്കിയത്. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കർഷകർ സംഘടിപ്പിച്ച ട്രാക്ടർ റാലി അക്രമാസക്തമായിരുന്നു. ചെങ്കോട്ട അടക്കം കൈയേറി ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.
കർഷകരുമായുള്ള 11ാംവട്ട ചർച്ചയ്ക്കിടെ, പുതിയ നിയമനിർമ്മാണങ്ങൾ ഒന്നര വർഷത്തേക്ക് നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുകയും നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സംയുക്ത സമിതി രൂപീകരിക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സമരം തുടരുകയാണ്.