ന്യൂഡൽഹി: ഒളിമ്പിക്സ് ജാവലിനിലെ സ്വർണ്ണ നേട്ടം നീരജിനെ ലോക രണ്ടാം നമ്പർ സ്ഥാനത്തേക്ക് ഉയർത്തി. സ്ഥിരതയാർന്ന പ്രകടനമാണ് നീരജിന് നേട്ടമായത്. ഇന്ത്യയിലും പുറത്തും നടന്ന യോഗ്യതാ മത്സരങ്ങളിലെല്ലാം നീരജ് മികച്ച മുന്നേറ്റം നടത്തിയിരുന്നു.
ലോകറാങ്കിംഗ് പുനർനിർണ്ണയിച്ചത് ഇന്നലെയാണ്. ആകെ 1315 പോയിന്റുകളാണ് നീരജിന് ലഭിച്ചത്. ലോകചാമ്പ്യൻ ജർമ്മനിയുടെ ജോഹന്നാസ് വെറ്റർ 1396 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒളിമ്പിക്സിൽ ഫൈനൽ റൗണ്ടിൽ മോശം പ്രകടനത്തെ തുടർന്ന് ആദ്യ 8 പേരിൽ എത്താതെ പുറത്തുപോകേണ്ടിവന്ന അവസ്ഥയാണ് വെറ്ററിനുണ്ടായത്. മൂന്നാം സ്ഥാനത്ത് പോളണ്ടിന്റെ മാർസിൻ ക്രുക്കോവ്സ്കിയും, ചെക് റിപ്പബ്ലിക്കിന്റെ ജാക്കബ് വാദ്ലേക് നാലാം സ്ഥാനത്തുമെത്തി. ജർമ്മനിയുടെ ജൂലിയൻ വെബറാണ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ളത്.
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡലാണ് ജാവലിനിലൂടെ നീരജ് നേടിത്തന്നത്. 87.58 മീറ്ററാണ് നീരജ് എറിഞ്ഞ ദൂരം. ഫൈനൽ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 87.03 മീറ്റർ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തിൽ .55 മീറ്ററായി ദൂരം വർദ്ധിപ്പിച്ചത് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഇന്ത്യൻ അത്ലറ്റിക്സ് താരങ്ങൾ അധികം ശ്രദ്ധിക്കാതിരുന്ന ജാവലിൻ ത്രോയിൽ നീരജിന്റെ പ്രകടനം വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.