മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സിടി അഹമ്മദലിയും തുടരും. ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
പി.എം.എ സലാം മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയായി തുടരണമെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകണമെന്ന അഭിപ്രായം ചില മുതിർന്ന നേതാക്കൾ മുന്നോട്ട് വച്ചു. ഇതോടെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയുടെ എല്ലാ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഓരോ ജില്ലാ കമ്മിറ്റി പ്രസിഡന്റിനെയും വെവ്വേറെ വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞു. കമ്മിറ്റി തിരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലീം ലീഗിന്റെ രീതിയല്ലെന്നും സാദിഖലി തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.