തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയെ നിരന്തരമായി ശല്യം ചെയ്ത പി ഡി പി നേതാവിനെതിരെ പൊലീസിൽ പരാതി. പി ഡി പിയിലെ ഉന്നത നേതാവ് കൊച്ചിയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകയെ വാട്ട്സാപ്പ് വഴി അശ്ളീല സന്ദേശം അയച്ച് ശല്യം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. വിലക്കിയിട്ടും കൂസാക്കാതെ ശല്യം ചെയ്യുന്നത് തുടർന്നതോടെയാണ് മാദ്ധ്യമപ്രവർത്തക പൊലീസിനെ സമീപിച്ചത്.
പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ കേരളയാത്രയ്ക്ക് പിന്നാലെയുള്ള അനാരോഗ്യം സംബന്ധിച്ച വിവരങ്ങൾ തേടുന്നതിനായാണ് മാദ്ധ്യമപ്രവർത്തക നേതാവിനെ ബന്ധപ്പെട്ടത്. മഅമദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനായി ചുമതലയുള്ള ആളായതിനാൽ മാദ്ധ്യമപ്രവർത്തക ഫോൺനമ്പർ കൈമാറുകയായിരുന്നു. എന്നാൽ ഇത് മുതലെടുത്ത പി ഡി പി നേതാവ് പിന്നീട് മാദ്ധ്യമപ്രവർത്തകയ്ക്ക് രാത്രി സമയങ്ങളിൽ അശ്ളീല സന്ദേശം അയക്കുന്നത് പതിവാക്കി. രാത്രിയും പകലും വാട്ട്സാപ്പ് വഴി ശല്യം ചെയ്യുന്നത് തുടർന്നതോടെ മാദ്ധ്യമപ്രവർത്തക പ്രതികരിച്ചിരുന്നു. വിലക്കിയതിന് പിന്നാലെയും ശല്യം തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.