കോട്ടയം: പഴം, പച്ചക്കറി വില്പനയുടെ മറവിൽ ബ്രൗൺ ഷുഗർ വിതരണം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സോണിപൂർ പഞ്ച്മൈൽ ബസാർ സ്വദേശി രാജികുൾ അലം (33) നെയാണ് നീലിമംഗലത്ത് നിന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലാണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരും. അഞ്ച് വർഷമായി നഗരത്തിൽ പഴം, പച്ചക്കറി വ്യാപാരം നടത്തുകയാണിയാൾ. അന്യസംസ്ഥാനത്ത് നിന്ന് ട്രെയിൻ മാർഗമാണ് ബ്രൗൺഷുഗർ എത്തിക്കുന്നത്. 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു വില്പന. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ. നന്ദ്യാട്ട്, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ വിനോദ്, അനു വി.ഗോപിനാഥ്, ജി.അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ശ്യാം ശശിധരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയരശ്മി.വി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.