
കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം വന്‍ലഹരി വേട്ട. രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം കടത്തിക്കൊണ്ടുവന്ന രാസലഹരി മരുന്നുകളാണ് വിവിധ എക്സൈസ് വിഭാഗങ്ങളുടെ സംയുക്ത നീക്കത്തില്‍ പിടികൂടിയത്.

3.312 കിലോ മെതാംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് പിടികൂടിയത്. വിപണിയില്‍ ഇവയ്ക്ക് 3.5 കോടി രൂപയിലേറെ വിലവരും. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്റീന്(20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പികെ ഷഫീഖ്(35) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

പിടിയിലായ ഫാത്തിമ നസ്റീൻ പ്രണയബന്ധങ്ങൾ തുടങ്ങി റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ട് വിഡിയോകളിലൂടെ ശ്രദ്ധേയയാണ്. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ്, കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്,

കോഴിക്കോട് നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ്, എക്സൈസ് സൈബര്‍ സെല്‍ എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. കാറിന്റെ ബോണറ്റിന് ഉള്ളില്‍ ഡാഷ്ബോര്‍ഡിനോട് ചേര്‍ന്നുള്ള രഹസ്യ അറയില്‍ ഒന്‍പതു പൊതികളിലാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.

പിടിയിലായ ഷഫീഖ് നേരത്തെയും നിരോധിത ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ആളാണെന്നാണ് എക്സൈസ് സംഘം നല്കുന്ന വിവരം. ഇയാള്‍ക്കെതിരെ വയനാട്, മലപ്പുറം ജില്ലകളില്‍ കേസുകളുണ്ട്. കോഴിക്കോട് നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് റജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായ തുടര്‍ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

