വിഴിഞ്ഞത് പിണറായി വിജയനും കൂട്ടരും ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കേണ്ടി വന്ന അവസ്ഥ സഹതാപകരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അസാധ്യമായത് സാധ്യമാക്കി എന്നെല്ലാം വീമ്പ് പറയുന്നവർ നാലുവർഷം മുൻപ് നടക്കേണ്ട ഒരു ചടങ്ങാണ് ഇന്നലെ നടന്നത് എന്ന് ഓർമിക്കണം. മൂന്നാംഘട്ടം ഈവർഷം പൂർത്തിയാകേണ്ട പദ്ധതി അനന്തമായി വൈകിപ്പിച്ച ശേഷം ഒന്നാംഘട്ടം ആഘോഷിക്കാൻ അസാധ്യതൊലിക്കട്ടി വേണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കടൽക്കൊള്ള എന്ന് ആരോപണമുയർത്തിയവർ ഇന്ന് അദാനിയെ വാഴ്ത്തുകയാണ്. നാട് മുഴുവൻ അദാനിയുടെ പണമുപയോഗിച്ച് ഫ്ലക്സ് വച്ചാണ് ആഘോഷം. അദാനി കേരളത്തിൽ പണമിറക്കിയാൽ നല്ല അദാനി അല്ലെങ്കിൽ ഫാസിസ്റ്റ് ഭീകരൻ എന്നതാണ് സിപിഎം നയം. ഒന്നെങ്കിൽ ആര് വികസനം കൊണ്ടുവന്നാലും അതിനെ തുറന്നമനസോടെ സ്വീകരിക്കാനാകണം. അല്ലെങ്കിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളെ കബളിപ്പിക്കുന്നത് എൽഡിഎഫ് സർക്കാർ അവസാനിപ്പിക്കണം. നരേന്ദ്രമോദി സർക്കാർ നടത്തിയ ഇടപെടലുകൾ കൊണ്ട് വേഗം വച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. നാലുപതിറ്റാണ്ടായി ചർച്ച തുടങ്ങിയതല്ലാതെ വിഴിഞ്ഞത്ത് ഒന്നും സംഭവിച്ചില്ല.
2005 മുതൽ 2015 വരെ കേന്ദ്രവും കേരളവും ഭരിച്ചത് ഇടതുവലതുമുന്നണികളാണ്. അന്ന് തമിഴ്നാടിന് വേണ്ടി ആഭ്യന്തരമന്ത്രി ചിദംബരം നടത്തിയ ചരടുവലികൾ പദ്ധതിക്ക് കുരുക്കായി. ജനങ്ങളുടെ ഓർമയെ പരീക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് ചിലസമുദായത്തിന്റെ പേര് മാത്രം പറഞ്ഞ് സിപിഎമ്മും കോൺഗ്രസും മുതലെടുപ്പ് നടത്തി. സ്ഥലം എംഎൽഎപോലും സെലക്ടീവായി ആണ് പെരുമാറിയത്. തുറമുഖമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് സാമാന്യ മര്യാദയുടെ പേരിലാണ് പരിപാടിയിൽ പങ്കെടുത്തത്. പദ്ധതി വേഗത്തിലാക്കാൻ ഇനിയെങ്കിലും ശ്രമമുണ്ടാകണം. കൊവിഡും പ്രളയവും പറയുന്നവർ, കൊവിഡ് കാലത്ത് ഉയർന്ന പാർലമെന്റ് മന്ദിരത്തിലേക്ക് നോക്കണം. പ്രളയം കാരണമായി പറയുന്നവർ ആദ്യം വെള്ളക്കെട്ടിന് സമാധാനമുണ്ടാക്കട്ടെ എന്നും വി.മുരളീധരൻ പരിഹസിച്ചു.