തിരുവനന്തപുരം: ഒക്ടോബർ മാസത്തെ ശമ്പളം ഉൾപ്പെടെ ഈ മാസം 94.95 കോടി രൂപ കെഎസ്ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്തു. സർക്കാർ ശമ്പളത്തിനായി അനുവദിച്ച 60 കോടി രൂപയും, കെഎസ്ആർടിസി ഫണ്ടിൽ നിന്നുള്ള 27.75 കോടി രൂപയും ചേർത്ത് 87.75 കോടി രൂപയാണ് ശമ്പള ഇനത്തിൽ നൽകിയത്. ഇത് കൂടാതെ കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരിൻ നിന്നും പിടിച്ച തുകയുടെ അവസാന ഗഡുവായി 7.20 കോടി രൂപ ഈ മാസം ആദ്യം കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു.
113.77 കോടി രൂപയാണ് ഒക്ടോബർ മാസത്തെ കെഎസ്ആർടിസിയുടെ വരുമാനം. 106.25 കോടി ഓപ്പറേറ്റിംഗ് വിഭാഗത്തിൽ നിന്നും, 4.40 കോടി നോൺ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ നിന്നും. 3.12 കോടി ജൻറം നിന്നും ചേർത്താണ് ഈ തുക ലഭിച്ചത്. അതേ സമയം 270.78 കോടി രൂപയാണ് ഒക്ടോബർ മാസത്തെ ചിലവ്.
ശമ്പളത്തിനും മറ്റ് അലവൻസുകൾക്കുമായി 87.75 കോടി രൂപയും, ജീവനക്കാരുടെ മെഡിക്കൽ അലവൻസായി 17 ലക്ഷവും, പെൻഷനുവേണ്ടി 70.51 കോടി രൂപയും, ഒക്ടോബർ മാസം പെൻഷനായവർക്ക് നൽകേണ്ടിയിരുന്ന കുടിശ്ശിക തുകയായ 12.08 കോടി രൂപയും, ഡീസലിനും ലൂബ്രിക്കന്റിസുമായി 69.19 കോടി രൂപ, എൻ.പി.എസ് എംപ്ലോയീസ് കോൺട്രിബ്യൂഷനായി 2.22 കോടിയും, പ്രവിഡൻഫണ്ട് വിഹിതമായി 3.10 കോടി രൂപയും, ഫ്യൂവൽ പമ്പിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി 3.81 കോടി രൂപയുമാണ് നൽകിയത്.
ഇതിൽ ശമ്പളത്തിന് വേണ്ടി 60 കോടിയും , പെൻഷന് വേണ്ടിയുള്ള 70.51 കോടിയും ചേർത്ത് 130 . 51കോടി രൂപ സർക്കാർ നൽകിയതാണ്.