തിരുവനന്തപുരം: ശശി തരൂരിനെതിരെ നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാർ. പല കാര്യങ്ങളിലും തന്റെ നിലപാട് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കൂടി വ്യക്തമാക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ശശി തരൂർ നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് അദ്ദേഹം.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞിരുന്നു. മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നായിരുന്നു തരൂരിന്റെ മറുപടി.
ഇതിനെതിരെയാണ് കൃഷ്ണ കുമാറിന്റെ പ്രതികരണം. നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് എൽ.കെ.ജി ലെവൽ പക്വതപോലുമില്ലയെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കാൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്നും അക്കാര്യം, തിരുവനന്തപുരത്തെ കോൺഗ്രസുകാർ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നെന്നും കൃഷ്ണ കുമാർ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
കൃഷ്ണ കുമാറിന്റെ ഫേസ് ബുക്ക് കുറിപ്പിലേക്ക്:
എംപി എന്ന നിലയിൽ സമ്പൂർണ പരാജയമായ ശശി തരൂർ തിരുവനന്തപുരത്തെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള അതൃപ്തിയും അമർഷവും വഴിതിരിച്ചുവിടാനുള്ള പുതിയ അടവാണ് കഴിഞ്ഞ ദിവസം നടത്തിയ വീരവാദം. ശ്രീ നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് LKG ലെവൽ പക്വതപോലുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. തരൂർ വാരണാസിയിൽ മത്സരിച്ചാൽ കെട്ടിവച്ച കാശു കിട്ടുമോയെന്നു തിരിച്ചും ചോദിക്കാം. പക്ഷെ തരൂരിന്റെ നിലവാരത്തിലേക്ക് താഴാൻ ഉദ്ദേശിക്കുന്നില്ല. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ നയതന്ത്ര ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്റ്റേറ്റ്മാൻഷിപ്പിന്റെ ഫലമായിട്ടാണ്. ലോകരാജ്യങ്ങൾ ശ്രീ നരേന്ദ്ര മോദിയെ കാണുന്നത് ഏറ്റവും ശക്തനായ ലോകനേതാവായാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ കൂടെ തന്റെ പേരുകൂടി കൂട്ടിച്ചേർത്താൽ തനിക്ക് ജനപിന്തുണ ലഭിക്കുമെന്നുള്ള ഉറപ്പാണ് തരൂരിനെ ഈ സാഹസത്തിന് മുതിരാൻ പ്രേരിപ്പിച്ചത് എന്നുവേണം കരുതാൻ.
എംപി എന്ന നിലയിൽ തന്റെ ലോക്സഭാ മണ്ഡലത്തിൽവല്ലപ്പോഴും മാത്രമാണ് തരൂർ ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്തെ തീരദേശം ഓക്കിയുടെ ആക്രമണത്തിൽ തകർന്നുലഞ്ഞപ്പോൾ തിരുവനന്തപുരം എംപി ജർമനിയിൽ സുഖവാസത്തിന് പോയതും ജനങ്ങൾ മറന്നിട്ടില്ല. കേരളത്തെയും തിരുവനന്തപുരത്തെയും രണ്ടു തവണ വെള്ളപ്പൊക്ക കെടുതികൾ ഗ്രസിച്ചപ്പോഴും തരൂർ സ്വന്തം മണ്ഡലത്തിലെത്താൻ കൂട്ടാക്കിയില്ല. ഡൽഹിയിലെ സുഖസൗകര്യങ്ങളിലായിരുന്നു അദ്ദേഹം അപ്പോൾ. അതുകൂടാതെ ബാർസിലോണ, തിരുവനന്തപുരം ട്വിൻ സിറ്റി പദ്ധതി പോലുള്ള സ്വപ്നങ്ങൾ വിറ്റു വോട്ടർമാരെ പറ്റിച്ചയാളാണ് തരൂർ. തിരുവനന്തപുരത്ത് വന്നിട്ടുള്ള പ്രധാന വികസനപ്രവർത്തനങ്ങൾ, NH66 ന്റെ പുനർനിർമ്മാണം, വിഴിഞ്ഞം തുറമുഖം, തുടങ്ങിയവ കേന്ദ്ര സർക്കാർ നേരിട്ട് കൊണ്ടുവന്നതാണ്. എംപി എന്ന നിലയിൽ തരൂർ മുൻകൈ എടുത്തു ഏതെങ്കിലുമൊരു പദ്ധതി തിരുവനന്തപുരത്തിന് നൽകിയിട്ടുണ്ടോ?
മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്ന് തിരുവനന്തപുരത്തെ കോൺഗ്രസുകാർ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ജാള്യത മറച്ചു ജനങ്ങളെ വീണ്ടും പറ്റിക്കാമെന്നുള്ള വ്യാമോഹം തരൂർ ഉപേക്ഷിക്കുകയാണ് നല്ലത്.