കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ കൊച്ചി മേയർ എം അനിൽകുമാർ. കോർപ്പറേഷന്റെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെ 100 കോടി രൂപ പിഴ ചുമത്തുകയായിരുന്നെന്നും അനിൽ കുമാർ ആരോപിച്ചു.
ഇത് അംഗീകരിക്കാനാവില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു. ഹൈക്കോടതിയിൽ കേസ് നിൽക്കുകയാണെന്ന പരിഗണന പോലും നൽകാതെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കുകയായിരുന്നെന്നും അദ്ദേഹം വിമർശിച്ചു.
തീപിടിത്തത്തിൽ ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കാതെ എങ്ങനെയാണ് 100 കോടി രൂപ പിഴ നിശ്ചയിച്ചതെന്ന് കൊച്ചി മേയർ ചോദിച്ചു. യുഡിഎഫ് കോർപ്പറേഷൻ ഭരിച്ച 2018ൽ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചിരുന്നു. അവർ ഹൈക്കോടതിയിൽ പോയി സ്റ്റേ നേടുകയായിരുന്നു. കാലങ്ങളായി തുടരുന്ന സംവിധാനത്തിന്റെ വീഴ്ചയാണ് ബ്രഹ്മപുരത്തിന്റെ പരാജയത്തിന് കാരണം. ഇത് ഇപ്പോൾ മാത്രം സംഭവിച്ച വീഴ്ചയല്ലെന്നും അനിൽ കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.