മനാമ: ബഹ്റൈനും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിവിധ മേഖലകളിൽ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, വികസനം എന്നിവയിലാണ് പ്രധാനമായും രാജ്യം അഭിവൃദ്ധി പ്രാപിച്ചത്. യു.എ.ഇയുമായുള്ള ദീർഘകാല സാഹോദര്യ ബന്ധത്തെയും അവരുടെ വികസന പ്രക്രിയയെ സഹായിക്കുന്ന സംയുക്ത പദ്ധതികൾ ആരംഭിക്കാനുള്ള ഇരു രാജ്യങ്ങളുടെയും താൽപ്പര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഈഗിൾ ഹിൽസ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും എമിറാത്തി വ്യവസായിയുമായ മുഹമ്മദ് അലബ്ബറിനെ അൽ സഫ്രിയ പാലസിൽ സ്വീകരിച്ചുകൊണ്ടാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിലെ ഈഗിൾ ഹിൽസ് ആരംഭിച്ച സുപ്രധാന സാമ്പത്തിക, വികസനം, ടൂറിസം, കായിക പദ്ധതികളെ രാജാവ് അഭിനന്ദിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ മറാസി അൽ ബഹ്റൈനിൽ മറാസി ഗല്ലേറിയയുടെ ഉദ്ഘാടനത്തിനും ബിനാ അൽ ബഹ്റൈൻ കമ്പനിയുടെ സമാരംഭത്തിനും ശേഷമായിരുന്നു കൂടിക്കാഴ്ച.