ന്യൂഡല്‍ഹി: നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം അനന്തമായി വൈകിപ്പിച്ച ഗവര്‍ണര്‍ക്ക് എതിരായ നിയമപോരാട്ടം കേരളം കടുപ്പിച്ചേക്കും. പിടിച്ചുവച്ചിരുന്ന ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി കേരളം സുപ്രീംക്കോടതിയില്‍ ചോദ്യംചെയ്തേക്കും. മുഖ്യമന്ത്രി അടക്കമുള്ള ഭരണനേതൃത്വത്തിന്റെ അനുമതി ലഭിച്ചാലുടന്‍ സംസ്ഥാനം ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കും.
രാഷ്ട്രപതിയ്ക്ക് അയച്ച രണ്ട് സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളും ലോകായുക്ത ഭേദഗതി ബില്ലും നേരത്തെ ഓര്‍ഡിനനന്‍സായി പുറപ്പെടിവിച്ചപ്പോള്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഭരണഘടനയുടെ 213-ാം അനുച്ഛേദ പ്രകാരമാണ് ഓര്‍ഡിനന്‍സുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നത്. 213-ാം അനുച്ഛേദപ്രകാരം ഓര്‍ഡിനന്‍സുകള്‍ക്ക് അനുമതി നല്‍കിയശേഷം അവ ബില്ലുകളായി നിയമസഭ പാസ്സാക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് അവ രാഷ്ട്രപതിക്ക് അയക്കാന്‍ സാധിക്കില്ലെന്നാണ് ഭരണഘടന വിദഗ്ദ്ധനും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനുമായ കെ.കെ. വേണുഗോപാലിന്റെ വാദം.
ബില്ലുകള്‍ ഏതൊക്കെ സാഹചര്യത്തില്‍ രാഷ്ട്രപതിയ്ക്ക് അയക്കാം എന്ന് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് അയക്കുന്നതിന്റെ കാരണവും ഗവര്‍ണര്‍ വ്യക്തമാക്കേണ്ടതാണ്. എന്നാല്‍ കൃത്യമായ വിശദീകരണം ഇല്ലാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിയ്ക്ക് അയച്ചത് എന്നാണ് കേരളത്തിന്റെ നിലപാട്. അതിനാല്‍ ഗവര്‍ണറുടെ നടപടി സുപ്രീം ക്കോടതിയില്‍ ചോദ്യം ചെയ്യണമെന്ന നിയമോപദേശമാണ് കെ.കെ. വേണുഗോപാല്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നത്.
പിടിച്ചുവച്ചിരുന്ന എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുത്ത സാഹചര്യത്തില്‍ കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍ അപ്രസക്തമായി. എന്നാല്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭേദഗതി ചെയ്ത ഹര്‍ജി ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം ക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണമാര്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കണം എന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ഭേദഗതി ചെയ്തുനല്കുന്ന ഹര്‍ജിയില്‍ ഉന്നയിക്കാന്‍ കേരളം ആലോചിക്കുന്നത്.