കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ കണ്ടെത്തിയതായി ഹൈക്കോടതി. ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും ഓൺലൈൻ വഴിപാടുകളും ഡിജിറ്റൽ ഇടപാടുകളും ഉൾപ്പെടെയുള്ള മേഖലകളിൽ കൃത്യമായ ഓഡിറ്റ് സംവിധാനം നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാന ഓഡിറ്റ് വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടർ നാളെ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകളും പരിഹാര നടപടികളും വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ദേവസ്വം ആവശ്യമായ രേഖകൾ കൈമാറാത്തതിനാൽ ഓഡിറ്റ് നടപടികൾ തടസ്സപ്പെട്ടതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. കൂടാതെ, കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടന്നിട്ടില്ലെന്നും, ചട്ടപ്രകാരമുള്ള കൺകറന്റ് ഓഡിറ്റ് കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രധാന വഴിപാട് രസീതികൾ ഉൾപ്പെടെയുള്ള ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, അവ പരിശോധിക്കാൻ ആവശ്യമായ ലോഗിൻ വിവരങ്ങൾ ഓഡിറ്റ് വിഭാഗത്തിന് ലഭ്യമാക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിലെ സ്വർണം, വെങ്കല പാത്രങ്ങൾ, കുങ്കുമപ്പൂവ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെയും വഴിപാടായി ലഭിക്കുന്ന സാധനങ്ങളുടെയും രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.
ഈ സാഹചര്യത്തിലാണ് ദേവസ്വത്തിലെ സാമ്പത്തികവും ഭരണപരവുമായ സംവിധാനങ്ങളെ കുറിച്ച് വിശദമായ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകിയത്.

