തിരുവനന്തപുരം: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിൽ വ്യോമയാനമന്ത്രിയുടെ വാദങ്ങള്‍ പൊളിച്ചൊടുക്കി മുൻ വ്യോമയാന സഹമന്ത്രി കൂടിയായ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. വിമാന ടിക്കറ്റ് നിരക്കിനെച്ചൊല്ലി ട്വിറ്ററിൽ ഇരുവരും തമ്മിലുള്ള വാഗ്വാദം ദേശീയ മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ ചൂടുപിടിച്ചു. രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് ജനങ്ങൾക്ക് സഹിക്കാൻ കഴിയാവുന്നതാണെന്ന കേന്ദ്രവാദം പൊളിച്ചടുക്കിയാണ് കെ.സി വേണുഗോപാൽ ശ്രദ്ധ നേടിയത്.
ഹവായ് ചെരുപ്പുകളിടുന്നവർക്ക് ഹവായ് ജഗാസിൽ അഥവാ വിമാനത്തിൽ യാത്ര ചെയ്യാൻ പറ്റുമെന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിക്കെതിരെ വേണുഗോപാൽ നടത്തിയ ആദ്യ വിമർശനം. ആരോപണങ്ങൾ തെറ്റാണെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തപ്പോൾ, വസ്തുതകൾ മുന്നോട്ടുവെച്ച് കെ.സി.വേണുഗോപാൽ അതിനെ നേരിട്ടു.
രാജ്യത്ത് വിമാനക്കമ്പനികള്‍ വ്യാപകമായി കൊള്ള നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പകരം കണക്കുകള്‍ വളച്ചൊടിച്ച് യഥാര്‍ത്ഥ വസ്തുതകളെ തെറ്റായി ചിത്രീകരിക്കാനാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ശ്രമിക്കുന്നത്. ടിക്കറ്റ് നിരക്ക് കുറച്ച് മധ്യവര്‍ഗത്തിന്റെ കഷ്ടപ്പാട് ഇല്ലാതാക്കാന്‍ ഒന്നും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നില്ല. രാജ്യത്തെ വിമാന ടിക്കറ്റില്‍ 14 മുതല്‍ 61 വരെ ശതമാനം വരെ കുറവുണ്ടായെന്ന വ്യോമയാനമന്ത്രിയുടെ വാദം വെറും പൊള്ളയാണ്. തൊളിലില്ലായ്മയും വിലക്കയറ്റവും പണപ്പെരുപ്പവും സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം വലുതാണ്. ഇതൊന്നും തിരിച്ചറിയാതെ രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടെന്ന് വാദിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയെ കണക്കുകള്‍ നിരത്തിയാണ് കെ.സി.വേണുഗോപാല്‍ നേരിട്ടത്.
തൊഴിലില്ലായ്മ നിരക്ക് 23 ശതമാനമായി ഉയര്‍ന്ന് ആഗോള റെക്കോര്‍ഡിട്ടതും 23 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്നതും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 80 കോടി ഇന്ത്യക്കാര്‍ ഭക്ഷ്യസുരക്ഷയ്ക്കായി സര്‍ക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ വളര്‍ച്ച താഴോട്ട് പോകുകയാണ്. മോദിഭരണത്തില്‍ സാമ്പത്തിക വളര്‍ച്ച നേടിയത് സമ്പന്നരായ മുതലാളിമാര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ദുരിതം കാണാന്‍ സര്‍ക്കാരിന് കണ്ണില്ല. ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്ര വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 15000 രൂപയായി. അപ്പോഴും സാധാരണക്കാര്‍ക്ക് സഹിക്കാവുന്ന ടിക്കറ്റ് നിരക്ക് മാത്രമാണുള്ളതെന്ന ക്രൂരമായ തമാശ പറഞ്ഞ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ജനത്തെ പരിഹസിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ഗോഫസ്റ്റ് വിമാനങ്ങൾ നേരത്തെ സര്‍വീസ് നടത്തിയിരുന്ന റൂട്ടുകളുടെ ഒരുഭാഗം മറ്റു എയര്‍ലൈനുകള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന വ്യോമയാനമന്ത്രിയുടെ വാദത്തെയും കെ.സി.വേണുഗോപാല്‍ ഖണ്ഡിച്ചു. പ്രതിമാസം 252 സര്‍വീസ് നടത്തിയിരുന്ന ഗോഫസ്റ്റ് വിമാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിർത്തിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ അതേ റൂട്ടില്‍ പുതിതായി മറ്റു വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തിയിട്ടില്ല. സ്പൈസ് ജെറ്റിന്റെ മോശം പ്രകടനം കാരണം പുണെ വിമാനത്താവളത്തിലും 30 ശതമാനം സ്ലോട്ടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ സര്‍വീസ് നടത്താന്‍ സാധിച്ചിട്ടില്ല. പകരം ഉയര്‍ന്ന ടിക്കറ്റ് ഈടാക്കി യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ വളര്‍ച്ചയുണ്ടെങ്കില്‍ വിമാനത്താവളങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ലോട്ടുകളില്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വീസ് വര്ധിപ്പിക്കുമായിരുന്നു. എന്നാല്‍ ഇന്നതല്ല അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങള്‍ മോദിയുടെ ചങ്ങാത്ത മുതലാളിമാര്‍ക്ക് നല്‍കിയതിന്റെ ദുരിതവും സാധരണക്കാരാണ് അനുഭവിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങള്‍ അമിതമായ താരിഫുകളാണ് ഈടാക്കുന്നത്. പ്രത്യേകിച്ച് ലഖ്നൗ, അഹമ്മദാബാദ്, മംഗലാപുരം വിമാനത്താവളങ്ങളില്‍ ഉയര്‍ന്ന ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നുവെന്ന് അവകാശപ്പെട്ട് എയര്‍ലൈനുകള്‍ എ.ഇ.ആര്.എയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന് മേല്‍ ചുമത്തിയ അമിത എക്സൈസ് നികുതിയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയാണ് വ്യോമയാനമന്ത്രിയെന്നും വേണുഗോപാല്‍ ആരോപിച്ചു. ഈ ചോദ്യത്തിന് വ്യക്തമായ മാറുപടിപറയാതെ ഒഴിഞ്ഞുമാറുന്നതിനെ വേണുഗോപാല്‍ പരിഹസിച്ചു. ബാലസോര്‍ ട്രെയിന്‍ ദുരന്തം കഴിഞ്ഞശേഷം ഭുവനേശ്വരില്‍ നിന്നും ചെന്നയിലേക്കുള്ള വിമാന നിരക്ക് 42000-നും 60000-നും ഇടയിലായിരുന്നു. കണ്ണില്‍ ചോരയില്ലാത്ത ഇത്രയും ഉയര്‍ന്ന നിരക്ക് ഈടാക്കിയശേഷം വിമാനക്കമ്പനികളുടെ വിലനിര്‍ണ്ണയം കൃത്യമായി പരിശോധിച്ചെന്ന വ്യോമയാനമന്ത്രിയുടെ വാദം ശുദ്ധനുണയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലെ തീവെട്ടിക്കൊള്ളയെ മുന്‍ വ്യോമയാനമന്ത്രി കൂടിയായ കെ.സി.വേണുഗോപാൽ പരസ്യമായി വിര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് മറുപടിയെന്നോണം കുറെ അവകാശവാദങ്ങള്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിരത്തിയിരുന്നു.
ഗള്‍ഫ് നാടുകളിലെ മാധ്യവേനലവധിയും ബലിപെരുന്നാളും മുതലെടുത്ത് മൂന്നിരട്ടിയിലധിക്കം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് തീവട്ടിക്കൊള്ള നടത്തുകയാണ് വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് പോലും വന്‍ നിരക്കാണ് ഈടാക്കുന്നത്. ശരാശരി നാലംഗ കുടുംബത്തിന് നാട്ടിലേക്കെത്തി മടങ്ങിപ്പോകാന്‍ മൂന്ന് ലക്ഷത്തിലധികം ചെലവാകുന്ന പരിതാകരമായ അവസ്ഥയാണ്. ഇത് കഴിഞ്ഞ കുറേക്കാലങ്ങളായി തുടരുന്ന ദുരവസ്ഥയാണ്. ഇതിന് പരിഹാരം കാണേണ്ട കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനികളുടെ കടുംവെട്ടിന് ചൂട്ടുകത്തിച്ച് പിടിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ വിമര്‍ശിച്ചു.