തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽനിന്ന് പാൽവാങ്ങി ഇവിടെ എത്തിക്കുന്നതിൽ മിൽമയിൽ കോടികളുടെ വെട്ടിപ്പു നടക്കുന്നത് വെളിപ്പെടുത്തി സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. കിലോമീറ്റർ പെരുപ്പിച്ചുകാണിച്ചും ടാങ്കർവാടക ഉയർത്തിയുമാണ് വെട്ടിപ്പ്. ഓണക്കാലത്ത് അധികപാൽ വേണമെന്നത് മറയാക്കി ഈ ശ്രമം തകൃതിയായി നടന്നു. ഒരുലിറ്റർ പാലിന് 9.29 രൂപയാണ് കടത്തുകൂലി നൽകിയത്. മഹാരാഷ്ട്രയിൽനിന്ന് പാൽ പത്തനംതിട്ടയിലെത്തിച്ച് ഉത്പന്നങ്ങളാക്കി വിൽക്കുമ്പോൾ ഒരുലിറ്റർ പാലിന് 3.69 രൂപയുടെ നഷ്ടമുണ്ടായെന്നും തിരുവനന്തപുരം മേഖലായൂണിയന്റെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ഉത്പാദനച്ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വിലകൂട്ടാൻ മിൽമ സമ്മർദം ചെലുത്തിയത്. ഇതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല. കോടികളുടെ ‘ചെലവ്’ ഉണ്ടായതിനാൽ പാൽവില കൂട്ടിയതിന്റെ ഗുണം മിൽമയ്ക്കും ഉണ്ടായിട്ടില്ലെന്നാണ് ഓഡിറ്റ് വെളിപ്പെടുത്തുന്നത്. പാൽവില കൂട്ടുകയും വിൽപ്പന വർധിക്കുകയും ചെയ്തിട്ടും മിൽമയുടെ ലാഭത്തിൽ വർധനയുണ്ടായില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. തിരുവനന്തപുരം മേഖലയിൽ 17.55 ശതമാനം വ്യാപാരം കൂടി. എന്നാൽ, വ്യാപാരലാഭം 8.47 ലക്ഷം രൂപ കുറഞ്ഞു. ചെലവ് 21.02 ശതമാനമാണ് കൂടിയത്. ഇവിടെ ഉത്പാദിപ്പിക്കുന്ന പാൽ സംഭരിക്കുന്നതാണ് മിൽമയ്ക്ക് നേട്ടം. എന്നാൽ, ഇതുണ്ടാകുന്നില്ലെന്ന സൂചന റിപ്പോർട്ടിലുണ്ട്. പത്തനംതിട്ട ഡെയറിയിൽ പ്രാദേശികമായി പാൽ ശേഖരിക്കുന്നത് 10.06 ശതമാനം കുറഞ്ഞു.