തിരുവനന്തപുരം ∙ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാല വിസിയുടെയും കലിംഗ സർവകലാശാലയുടെയും വെളിപ്പെടുത്തൽ വന്നതോടെ മലക്കം മറിഞ്ഞ് എസ്എഫ്ഐ. കയ്യിൽ കിട്ടിയ രേഖകൾ പരിശോധിച്ചാണ് നിഖിലിന്റേത് വ്യാജസർട്ടിഫിക്കറ്റല്ല എന്നു പറഞ്ഞതെന്നും, നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽപെട്ടോ എന്നു വിശദമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞു. കലിംഗ സർവകലാശാലയിൽ പോയി പരിശോധിക്കാൻ കഴിയില്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിക്കു പരാതി നൽകുമെന്നും ആർഷോ വ്യക്തമാക്കി.
നിഖിൽ തോമസിന്റെ ബിരുദം സംബന്ധിച്ച രേഖകളൊന്നും വ്യാജമല്ലെന്നാണ് ആർഷോ നേരത്തെ പറഞ്ഞത്. കായംകുളം എംഎസ്എം കോളജിലെ ബിരുദം റദ്ദാക്കിയതിന്റെ സർട്ടിഫിക്കറ്റ്, കലിംഗ സർവകലാശാലയിലെ മാർക്ക് ലിസ്റ്റുകൾ, ബിരുദ സർട്ടിഫിക്കറ്റ് എന്നിവ എസ്എഫ്ഐപരിശോധിച്ചെന്നും ഇതൊന്നും വ്യാജമല്ലെന്നും ആർഷോ പറഞ്ഞിരുന്നു. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണു കോഴ്സ് കാൻസൽ ചെയ്തത്.
കലിംഗ സർവകലാശാലയിൽ പ്രവേശനം നേടിയത് 2018ലാണ്. 2021ൽ പാസ് ഔട്ടായി. 2022ലാണ് എസ്എഫ്ഐയുടെ കായംകുളം ഏരിയ സെക്രട്ടറിയായത്.നിഖിലിനെ എസ്എഫ്ഐയുടെ ജില്ലാ കമ്മിറ്റിയിൽനിന്നു മാറ്റിയതല്ല. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ആരോപണമുയർന്ന സാഹചര്യത്തിൽ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. കലിംഗയിൽ നിഖിൽ റഗുലർ വിദ്യാർഥിയായാണു പഠിച്ചത്. ഇവിടെ പഠിക്കുമ്പോൾ പരീക്ഷയെഴുതാനും കോഴ്സ് ജയിക്കാനും ആവശ്യത്തിനു ഹാജരുണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. അതുകൂടി എസ്എഫ്ഐ പരിശോധിക്കും. മറ്റെല്ലാ രേഖകളും യഥാർഥമാണെന്നും, വ്യാജ സർട്ടിഫിക്കറ്റ് ആരോപണമുന്നയിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്നും ആർഷോ ആർഷോ പറഞ്ഞിരുന്നു.