തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 51,280 രൂപയായി ഉയർന്നു. സർവകാല റെക്കോർഡാണിത്. ഗ്രാമിന് 75 രൂപ കൂടി 6,410 രൂപയായി.പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോൾ 55,000 രൂപ കൊടുത്താലും സ്വർണം കിട്ടാത്ത സ്ഥിതിയാണിപ്പോൾ. ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വർണത്തിന് 608 രൂപയാണ് ഇന്ന് കൂടിയത്.
ഇതോടെ പവന് 55,896 രൂപയായി. പതിനെട്ട് കാരറ്റിന് 488 രൂപ കൂടി. പവന് 41,952 രൂപയിലാണ് വ്യാപാരം നടക്കുന്നത്.പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും വികസിത രാജ്യങ്ങളിലെ മാന്ദ്യ സാഹചര്യവുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് പ്രിയം കൂടുന്നതിന് പിന്നിൽ. നടപ്പു വർഷം പവന് 56,000 രൂപ കടന്ന് മുന്നേറുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം.ലോകത്തിലെ മുൻനിര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വിലയിൽ കുതിപ്പ് സൃഷ്ടിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച വളർച്ചാ സാദ്ധ്യതയുള്ള നിക്ഷേപമാണ് സ്വർണമെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ദനുമായ പി.ടി ജോയ് പറഞ്ഞു.റഷ്യയിൽ പുടിൻ വീണ്ടും അധികാരത്തിലെത്തിയതും ഇസ്രയേലും പാലസ്തീനുമായുള്ള സംഘർഷങ്ങൾ കൈവിട്ടുപോകുന്നതും ആശങ്ക ശക്തമാക്കുന്നു. ഇതോടൊപ്പം ചൈനയിലെ സാമ്പത്തിക സാഹചര്യങ്ങൾ സംബന്ധിച്ച ആശങ്കകളും സ്വർണ വില വർദ്ധനയ്ക്ക് ഇടയാക്കുമെന്ന് ജോയ് പറയുന്നു.