ദില്ലി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് വിവാദത്തിലായ സോണ്ട കമ്പനിക്കും രാജ്കുമാർ പിള്ളയ്ക്കുമെതിരെ ജർമ്മൻ പൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകി. സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനായ പാട്രിക് ബൗവറാണ് പരാതി നൽകിയത്.
രാജ്കുമാർ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും അതിനാൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ കഴിഞ്ഞ നാല് വർഷമായി പാടുപെടുകയാണെന്നും പാട്രിക് പരാതിയിൽ പറയുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന് തിരിച്ചടിയാകുമെന്നും കത്തിൽ പറയുന്നു.
ഇതേ പാട്രിക് ബൗവറിന്റെ പരാതിയിൽ ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ വിശ്വാസവഞ്ചനയ്ക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 കോടി രൂപയുടെ എസ്.ബി.എൽ.സി അനുവദിച്ചതിന് 82 ലക്ഷം രൂപ ലാഭവിഹിതമായി നൽകാനുള്ള കരാർ ലംഘിച്ചുവെന്നാണ് പരാതി. എസ്.ബി.എൽ.സി ഇതുവരെ റിലീസ് ചെയ്ത് നൽകിയിട്ടില്ലെന്നും കരാറിൽ പറഞ്ഞ തുക നൽകാതെ പറ്റിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.