പാരിസ്: അമേരിക്കയുടേയും ആസ്ട്രേലിയയുടേയും ബ്രിട്ടന്റേയും ത്രിരാഷ്ട്ര ഉടമ്പടിയിൽ പ്രതിഷേധിച്ച് കടുത്ത നിലപാടുകളുമായി ഫ്രാൻസ്. ഇതിന്റെ ഭാഗമായി യു.എസ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഫ്രാൻസ് സ്ഥാനപതികളെ തിരിച്ചു വിളിച്ചു.
പുതിയ ത്രിരാഷ്ട്ര കരാറിനെ തുടർന്ന് അമേരിക്ക ആസ്ട്രേലിയയ്ക്ക് ആണവ ശേഷിയുള്ള അന്തർവാഹിനികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകൾ കൈമാറും. പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിർമിത അന്തർവാഹിനികൾ വാങ്ങാനുള്ള ധാരണയിൽ നിന്ന് ആസ്ട്രേലിയ പിൻമാറിയത് നിരാശാജനകമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വെസ് ലെ ഡ്രെയിൻ പറഞ്ഞു. മറ്റു മേഖലകളിൽ ആസ്ട്രേലിയയുമായി നടത്തുന്ന സഹകരണത്തെക്കുറിച്ചും പുനരാലോചിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു.
ഫ്രാൻസിനെ അറിയിക്കാതെ അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ഇടപാട് നടത്തിയ രീതിയെക്കുറിച്ച് രോഷാകുലനായ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വാഷിംഗ്ടണും ലണ്ടനുമായുള്ള കരാർ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഫ്രഞ്ച് നിർമ്മിത, പരമ്പരാഗതമായി പ്രവർത്തിക്കുന്ന അന്തർവാഹിനികൾ വാങ്ങാനുള്ള 66 ബില്യൺ ഡോളറിന്റെ കരാർ ഓസ്ട്രേലിയ റദ്ദാക്കി.
അതേ സമയം ഫ്രാൻസുമായുണ്ടാക്കിയ പ്രതിരോധ കരാറുകളിൽ നിന്നും പിന്നോട്ടു പോയിട്ടില്ലെന്നും തെറ്റിദ്ധാരണകൾ തിരുത്തുമെന്നും ആസ്ട്രേലിയ അറിയിച്ചു. ഫ്രാൻസുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മെരീസ് പെയ്ൻ അറിയിച്ചു. ഫ്രാൻസിന്റെ നിലപാട് ഖേദകരമാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അമേരിക്കയും അറിയിച്ചു. വിഷയത്തിൽ യു.എസിനേയും ആസ്ട്രേലിയയേയും രൂക്ഷമായി വിമശിക്കുന്ന ഫ്രാൻസ് ബ്രിട്ടനെതിരെ ഇതുവരെ പരസ്യ നിലപാടെടുത്തിട്ടില്ല. പസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശത്തെ ചെറുക്കാനും സമുദ്രസുരക്ഷ ഉറപ്പാക്കാനുമാണ് അമേരിക്ക പുതിയ ത്രിരാഷ്ട്ര കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.