തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം യുവതി പീഡനത്തിനിരയായ സംഭവം അന്വേഷിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ജീവനക്കാരൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആഭ്യന്തര അന്വേഷണം നടത്താൻ മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർ.എം.ഒ, നഴ്സിംഗ് ഓഫീസർ എന്നിവരാണ് അംഗങ്ങൾ.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം സർജിക്കൽ ഐസിയുവിന് പുറത്ത് വിശ്രമിക്കുന്നതിനിടെ ശനിയാഴ്ചയാണ് മെഡിക്കൽ കോളേജ് അറ്റൻ്റർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. അർദ്ധബോധാവസ്ഥയിലായിരുന്ന സ്ത്രീക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല.
എന്നാൽ തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് യുവതി പിന്നീട് ബന്ധുക്കളോട് പറയുകയും ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.