ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം തവസി അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. അടുത്തിടെ സഹായം അഭ്യര്‍ത്ഥിച്ച് തവസി പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.
രജനീകാന്ത്, വിജയ് സേതുപതി, ശിവകാര്ത്തികേയന് തുടങ്ങിയവര്‍ തവസിയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. ശിവകാര്‍ത്തികേയന്റെ വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ എന്നീ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം കൈയ്യടി നേടി. ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് നെഗറ്റീവ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാനും മടിച്ചില്ല.
30 വര്‍ഷത്തിലേറെയായി ചലച്ചിത്ര മേഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് തവസി. അവസാന നാളുകളിൽ രോഗം കാരണം ശരീര ഭാരം കുറഞ്ഞ് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപത്തിലായിരുന്നു അദ്ദേഹം. എനിക്ക് ഇനിയും അഭിനയിക്കണം എന്നായിരുന്നു തവസി സഹായം അഭ്യര്‍ത്ഥിച്ച് പങ്കുവെച്ച വീഡിയോയിലും പറഞ്ഞിരുന്നത്.