ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ആരോപണം വിവാദമാകുന്നു. പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ചകൾ പ്രധാനമന്ത്രിയോട് ധരിപ്പിപ്പോൾ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്നും, പ്രധാനമന്ത്രിക്ക് ജമ്മു കാശ്മീരിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് സത്യപാൽ മാലിക്കിന്റെ ആരോപണം. ദ വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സംഭവം വിവാദമാതോടെ പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തെത്തി.
പുൽവാമ ഭീകരാക്രമണ സമയത്ത് രാജ്നാഥ് സിംഗ് ആയിരുന്നു ആഭ്യന്തരമന്ത്രി. ആക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ വേണ്ടി സി.ആർ.പി.എഫ്. എയർക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്ന് അതോടെ മനസ്സിലായെന്നും മാലിക്ക് പറഞ്ഞു.2019 ഫെബ്രുവരിയിൽ പുൽവാമ ആക്രമണം നടക്കുമ്പോൾ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിൽ 40 ജവാൻമാരാണ് രക്തസാക്ഷികളായത്. പുൽവാമ ആക്രമണത്തിനു പിന്നിൽ ഇന്റലിജൻസിനു സംഭവിച്ച വീഴ്ചയുമുണ്ടെന്ന് മാലിക് പറഞ്ഞു. ആക്രമണത്തിനായി 300 കിലോഗ്രാം ആർഡിഎക്സുമായി പാക്കിസ്ഥാനിൽനിന്നാണ് വാഹനം വന്നത്. ജമ്മു കശ്മീരിലെ ഗ്രാമങ്ങളിലൂടെയും റോഡുകളിലൂടെയും ഈ വാഹനം 10–15 ദിവസം സഞ്ചരിച്ചെങ്കിലും ഇന്റലിജൻസ് ഏജൻസികൾക്ക് കണ്ടെത്താനായില്ലെന്ന് മാലിക് പറയുന്നു.വലിയ വെളിപ്പെടുത്തലാണ് സത്യപാൽ മാലിക് നടത്തിയിരിക്കുന്നതെന്ന് ജമ്മു കശ്മീർ കോൺഗ്രസ് നേതാവ് സൽമാൻ സോസ് പറഞ്ഞു. പുൽവാമ ആക്രമണത്തിന് ഉത്തരവാദി ആരെന്ന് അറിയണമെന്ന് എസ് പി നേതാവ് മനോജ് സിംഗ് ആവശ്യപ്പെട്ടു.