കോട്ടയം∙ പുതുപ്പള്ളിയിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി ശ്രദ്ധാ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഉപതിരഞ്ഞെടുപ്പിൽ ഇവിടത്തെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യണം. അതുണ്ടാകരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. മണ്ഡലത്തിന്റെ സ്ഥിതി എല്ലാവർക്കും അറിയാമെന്നും പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനത്തിന് 2011ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. മനംകുളിർപ്പിക്കുന്ന വിധം ഇപ്പോൾ ദേശീയ പാതയുടെ പണി നടക്കുന്നു. എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ വന്നിരുന്നതെങ്കിൽ ദേശീയ പാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഗെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. എതിർപ്പുമായി വന്നവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സർക്കാരിനു കഴിഞ്ഞു. അതിന് എല്ലാവരും സഹകരിച്ചു. എല്‍ഡിഎഫ് അല്ല അധികാരത്തിൽ വന്നതെങ്കിൽ ഗെയിൽ പദ്ധതിയും നടപ്പാകുമായിരുന്നില്ല. ദേശീയതലത്തിൽ തന്നെ നമ്മുടെ ആരോഗ്യ–വിദ്യാഭ്യാസ രംഗങ്ങൾ വളരെ പ്രകീർത്തിക്കപ്പെടുകയാണ്. യുഡിഎഫിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗം വൻതകർച്ചയിലായിരുന്നു. പൊതുവിദ്യാലയത്തിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോകുകയായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എൽഡിഎഫ് സർക്കാർ നടപ്പാക്കി. മറ്റുമണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വികസനം പുതുപ്പള്ളിയിൽ എത്തിയില്ല. പക്ഷേ, പുതുപ്പള്ളിയിലെ സ്കൂളുകൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുരോഗതി പ്രാപിച്ചു. സർവതലസ്പർശിയായ വികസനമാണ് എൽഡിഎഫിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം സംഘപരിവാറിനോട് നോ പറഞ്ഞു. വെറുതെ പറയുകയല്ല. പ്രവൃത്തിയിലൂടെ തന്നെ അത് വ്യക്തമാക്കി. വർഗീയത അനുവദിക്കരുത്. കേരളം തലയുയർത്തിത്തന്നെ നിൽക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ഏതെങ്കിലും ഘട്ടത്തിൽ ആർഎസ്എസിനെയും സംഘപരിവാറിനെയും കേന്ദ്രസർക്കാരിനെയും വിമർശിക്കാൻ തയാറുണ്ടോ? കോൺഗ്രസിന് അത് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.