തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പുവെച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് മറച്ചുവെച്ച്. ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം എന്ന കമ്പനി വ്യാജമാണെന്നും വെർച്വൽ മേൽവിലാസം മാത്രമാണ് ഉളളതെന്നും ചൂണ്ടിക്കാട്ടി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വിദേശകാര്യമന്ത്രി വി. മുരളീധരൻ പറഞ്ഞു.
2019 ഒക്ടാബർ 21 നാണ് ന്യൂയോർക്ക് കോൺസുലേറ്റ് ഇക്കാര്യം അറിയിക്കുന്നത്. ഇ മെയിൽ വഴിയുൾപ്പെടെ സംസ്ഥാന സർക്കാരിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതിനും മാസങ്ങൾക്ക് ശേഷം 2020 ഫെബ്രുവരി 28 നാണ് സംസ്ഥാനം കരാർ ഒപ്പുവെച്ചത്. ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും മനപ്പൂർവ്വം കബളിപ്പിക്കാനായിരുന്നു സർക്കാർ നീക്കമെന്നും ഇതിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു ഉദ്ദേശ്യമെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. വിദേശകാര്യവകുപ്പിന്റെ ഔദ്യോഗിക രേഖകൾ ചൂണ്ടിക്കാട്ടിയായിരുന്നു വി. മുരളീധരൻ കാര്യങ്ങൾ വിശദീകരിച്ചത്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-22-feb-2021/
വിദേശരാജ്യങ്ങളുമായി കരാർ ഒപ്പിടാനുളള അധികാരം സംസ്ഥാന സർക്കാരിനില്ല. രാജ്യത്തെ നിയമം അനുസരിച്ച് കേന്ദ്രസർക്കാരാണ് മറ്റ് രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുന്നത്. സംസ്ഥാനങ്ങൾക്ക് ഇത്തരം കരാറുകൡ ഏർപ്പെടണമെങ്കിൽ അതിന് കേന്ദ്രസർക്കാരിന്റെ അനുമതി വേണം. 2019 ഒക്ടോബർ മൂന്നാം തീയതിയാണ് കെ.ആർ ജ്യോതിലാൽ വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്ക് ഇഎംസിസിയെ സംബന്ധിച്ച വിശദാംശങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ച് കത്തയയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യവകുപ്പ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന് കത്തെഴുതി സ്ഥാപനത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.
സ്ഥാപനത്തിന്റെ മേൽവിലാസവും വിശദാംശങ്ങളും വിശ്വാസ്യതയും കണ്ടെത്താൻ ശ്രമിച്ചുവെന്നും സ്ഥാപനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ലെന്നുമായിരുന്നു കോൺസുലേറ്റിന്റെ മറുപടി. താൽക്കാലികമായി വാടകയ്ക്കെടുക്കുന്ന സ്ഥലമാണെന്നും വെർച്വൽ മേൽവിലാസം മാത്രമാണ് നൽകിയിരിക്കുന്നതെന്നും അടിസ്ഥാനപരമായി സ്ഥാപനം എന്ന നിലയിൽ ഇതിനെ വിശേഷിപ്പിക്കാനാകില്ലെന്നും കോൺസുലേറ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മറുപടിയെക്കുറിച്ച് സംസ്ഥാന സർക്കാർ മിണ്ടുന്നില്ലെന്ന് വി. മുരളീധരൻ പറഞ്ഞു.
വ്യാജ സ്ഥാപനമാണെന്ന് സംസ്ഥാന സർക്കാരിന് കൃത്യമായ വിവരം ഉണ്ടായിരുന്നു. കമ്പനി രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറിൽ അതിന് ശേഷവും ഒപ്പിട്ടാൽ ആസൂത്രിതമെന്ന് മാത്രമേ കരുതാൻ കഴിയൂവെന്നും വി. മുരളീധരൻ പറഞ്ഞു.