കെയ്റോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഒഫ് ദി നൈൽ’ സമ്മാനിച്ചു. രാജ്യത്ത് സന്ദർശനം നടത്തുന്ന മോദിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയാണ് ബഹുമതി സമ്മാനിച്ചത്. ഇരുപത്താറ് വർഷങ്ങൾക്കുശേഷമാണ് നയതന്ത്ര ചർച്ചകൾക്കായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിൽ എത്തുന്നത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ- ഈജിപ്ത് സഹകരണം വർദ്ധിപ്പിക്കാനും തീരുമാനമായി. ഇതിനായുള്ള കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഈജിപ്തിലെ ലോകമഹായുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച മോദി ആയിരം വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ അൽ ഹക്കീം പള്ളിയും സന്ദർശിച്ചു. മൂന്നുമാസം മുമ്പാണ് പള്ളിയുടെ പുനരുദ്ധാരണം പൂർത്തിയായത്.
നാല് ദിവസത്തെ യു.എസ് സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ വൈകിട്ടാണ് ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ എത്തിയത്. മദ്ബൗലിയുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാം അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.
ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുത്ത ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അൽ – സിസി മോദിയെ ഈജിപ്റ്റിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് വൈകിട്ട് മോദി ഇന്ത്യയിലേക്ക് തിരിക്കും.