തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് വൻ ബാധ്യതയായി ഇരട്ടസർച്ചാർജ് നിലവിൽ. മാസതോറും സർച്ചാർജ് ചുമത്താനുള്ള പുതിയ ചട്ടപ്രകാരം ജൂൺ മാസത്തേക്ക് 10 പൈസ അധികം ഈടാക്കാൻ വൈദ്യുതിബോർഡ് നേരിട്ട് തീരുമാനിച്ചു. ജൂൺ മുതൽ നവംബർവരെ ഒന്പതുപൈസ സർച്ചാർജായി ഈടാക്കാൻ പഴയ അപേക്ഷകൾപരിഗണിച്ച് റെഗുലേറ്ററി കമ്മിഷനും അനുവാദംനൽകി. ഇതോടെ ജൂൺമാസം നിലവിലെ നിരക്കിൽനിന്ന് യൂണിറ്റിന് 19 പൈസ അധികം നൽകണം.
ജൂൺ കഴിഞ്ഞാലും കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസ ഈടാക്കാം. നവംബർവരെയാണ് ഇതിന് ഇപ്പോൾ അനുമതിയതെങ്കിലും ഒക്ടോബറിൽ ബോർഡ് സമീപിച്ചാൽ കമ്മിഷൻ ഇത് പുനഃപരിശോധിക്കും. എല്ലാമാസവും കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ പരമാവധി 10 പൈസവരെ സർച്ചാർജ് ഈടാക്കാൻ കേന്ദ്രനിർദേശപ്രകാരം ബോർഡിനെ കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. വൈദ്യുതിക്ക് വില ഉയർന്നുനിൽക്കുന്ന സമയമായതിനാൽ ബോർഡ് ഇത് തുടർന്നും ഈടാക്കാനാണ് സാധ്യത. അങ്ങനെവന്നാൽ തുടർന്ന് കമ്മിഷൻ മാറ്റം വരുത്തുംവരെ 19 പൈസയായിരിക്കും സർച്ചാർജ് ആയി അധികം നൽകേണ്ടിവരുക. ആയിരം വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റിൽ താഴെമാത്രം ഉപയോഗമുള്ള വീട്ടുകാരൊഴികെ എല്ലാവരും സർച്ചാർജ് നൽകണം. സർച്ചാർജ് തുക എത്രയാണെന്ന് ബില്ലിൽ രേഖപ്പെടുത്തും.ജൂൺ അവസാനത്തോടെ വൈദ്യുതിനിരക്ക് പൊതുവേ വർധിപ്പിപ്പിക്കാനും ബോർഡിന്റെ അപേക്ഷപ്രകാരം കമ്മിഷൻ തയ്യാറെടുക്കുകയാണ്. യൂണിറ്റിന് 40 പൈസ കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. എത്ര കൂട്ടണമെന്ന് കമ്മിഷൻ തീരുമാനിക്കും. ഇതിനുപുറമേ സർച്ചാർജും ഈടാക്കുന്നതോടെ വൈദ്യുതിബില്ലിൽ വൻതോതിലുള്ള വർധനയ്ക്ക് സാധ്യതയുണ്ട്.