ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ് ആറാംതവണയും തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. വിഷയത്തിൽ തങ്ങളുടെ നിലപാട് ആവർത്തിച്ച എഎപി ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും നോട്ടിസ് അയച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും പ്രസ്താവിച്ചു.
‘‘വിഷയത്തിൽ ഇഡി തന്നെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആവർത്തിച്ച് നോട്ടിസ് അയയ്ക്കുന്നതിനു പകരം കോടതി തീരുമാനം വരുന്നതു വരെ കാത്തിരിക്കാൻ ഇഡി തയാറാകണം’’ – പ്രസ്താവനയിൽ എഎപി പറഞ്ഞു. തുടർച്ചയായി ഇഡി നോട്ടിസ് തള്ളുന്നതിനാൽ ഒരുപക്ഷേ കേജ്രിവാളിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കാം.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിലവിൽ അരവിന്ദ് കേജ്രിവാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. ഇതേ കേസിൽ എഎപിയുടെ മുതിർന്ന നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവർ അറസ്റ്റിലായിരുന്നു.