തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ അടയ്ക്കേണ്ടതില്ലെന്ന് തീരുമാനം. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം, പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ആൾക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസുകൾ പരമാവധി ഓണ്‍ലൈൻ ആക്കാനും നിർദേശമുണ്ട്. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും. നേരത്തെ 75 പേർക്ക് പങ്കെടുക്കാനായിരുന്നു അനുമതി. അടുത്ത അവലോകന യോഗം സ്ഥിതി വീണ്ടും ചർച്ച ചെയ്യും.
കേരളത്തിൽ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോഗികൾ ഇപ്പോൾ 6000നും മുകളിലാണ്. സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന ഉണ്ടായത്..15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.