ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം. പഞ്ചാബ് – ഹരിയാന അതിർത്തിയിൽ വച്ചാണ് സംഘർഷമുണ്ടായത്. കർഷകരുടെ ട്രക്കുകൾ കസ്റ്റഡിയിലെടുത്തു. പൊലീസുകാർ കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായെത്തിയ കർഷകരെയെല്ലാം കസ്റ്റഡിയിലെടുത്തു. പൊരുതി മരിക്കാൻ മടിയില്ലെന്നാണ് കർഷക നേതാവ് കെ വി ബിജു ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്കോ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്കോ ഏതെങ്കിലും സംസ്ഥാന അതിർത്തി കടക്കാൻ കർഷകരെ അനുവദിക്കാതിരിക്കാനുള്ള കർശനമായ മുൻകരുതലുകളാണ് പൊലീസ് സ്വീകരിച്ചത്. സമരക്കാരെ തടയാൻ അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബുകളും മുള്ളുകമ്പികളും സ്ഥാപിച്ചിട്ടുണ്ട്. തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതിർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.
ഹരിയാനയിൽ നിന്നും ഡൽഹിയിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമർശിച്ചു.അതേസമയം, കർഷകർ ഡൽഹിയിൽ എത്തിയാൽ ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളി. കർഷകരുടെ ആവശ്യങ്ങൾ യഥാർത്ഥമാണെന്നും സമാധാനപരമായ പ്രതിഷേധം നടത്താൻ ഓരോ പൗരനും അർഹതയുണ്ടെന്നും ആം ആദ്മി മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കർഷകർ ഡൽഹി ചലോ മാർച്ചിൽ ഉന്നയിക്കുന്നത്.
2020ലെ വൈദ്യുതി നിയമം റദ്ദാക്കണം, ലഖിംപൂർഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണം, കർഷകസമരത്തിൽ ഉൾപ്പെട്ടവർക്കെതിരായ കേസുകൾ പിൻവലിക്കണം എന്നിവയും ഡൽഹി ചലോ മാർച്ചിലെ പ്രധാന ആവശ്യങ്ങളാണ്.കഴിഞ്ഞ ദിവസം രാത്രി നടത്തിയ ചർച്ചയിൽ വിഷയങ്ങളിൽ ധാരണയായെങ്കിലും രണ്ട് വർഷങ്ങൾക്കുമുൻപ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ പ്രക്ഷോഭവുമായി മുന്നോട്ട് പോവുകയായിരുന്നു. ചർച്ചയിൽ 2020- 21 പ്രക്ഷോഭത്തിൽ കർഷകർക്ക് എതിരായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായെങ്കിലും മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം വേണമെന്നതിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്.
മിനിമം താങ്ങുവിലയ്ക്കായി നിയമനിർമാണം, കടം എഴുതിത്തള്ളൽ, സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കൽ എന്നിവയ്ക്കുള്ള നിയമപരമായ വശങ്ങളെക്കുറിച്ച് മനസിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും കർഷക പ്രതിനിധികൾ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.