പോത്തൻകോട്: വോളന്റിയർ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ രാത്രി ഫോണിൽ വിളിച്ച് എ.എസ്.ഐ അശ്ലീലം പറഞ്ഞെന്ന് പരാതി. തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഫെസ്റ്റിവലിൽ വോളന്റിയറായ കോളേജ് വിദ്യാർത്ഥിനിയോടാണ് അവിടെത്തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി.നസീം അശ്ലീലം പറഞ്ഞത്.ഡ്യൂട്ടിയിലുണ്ടായിരുന്ന പെൺകുട്ടികളോട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കണമെന്നുപറഞ്ഞ് ഇയാൾ സ്വന്തം നമ്പർ നൽകുകയും അവരുടെ നമ്പർ വാങ്ങുകയും ചെയ്തിരുന്നു.
പിന്നാലെ രാത്രിയിൽ ഇയാൾ പെൺകുട്ടിയെ നിരന്തരമായി ഫോൺ വിളിച്ചു. വീഡിയോ കോൾ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയതോടെ പെൺകുട്ടി കോൾ കട്ടു ചെയ്തു. വിളി തുടർന്നതാേടെ ഇന്നലെ മറ്റുള്ള വോളന്റിയർമാർക്കൊപ്പം വിദ്യാർത്ഥി എ.എസ്.ഐയോട് കാര്യം തിരക്കാനെത്തിയിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പ്രശ്നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.മുൻപ് പാങ്ങോട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ സമാനമായ പ്രശ്നത്തിൽ നടപടി നേരിട്ടയാളാണ് കെ.പി.നസീം. കൊല്ലത്തായിരുന്ന ഇയാളെ ശിക്ഷാനടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. പരാതിയുമായെത്തുന്ന സ്ത്രീകളുടെ നമ്പറിൽ രാത്രികാലങ്ങളിൽ മദ്യപിച്ച് വീഡിയോകാൾ ചെയ്യാറുണ്ടെന്നും ആരോപണമുണ്ട്. സയൻസ് ഫെസ്റ്റ് അധികൃതർക്ക് പെൺകുട്ടി പരാതി നൽകി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.