ന്യുഡല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്ക്. ആദ്യ പത്ത് റാങ്കില്‍ ഒരു മലയാളിയുണ്ട്. ആദ്യ നൂറില്‍ നിരവധി മലയാളികള്‍ ഇടംപിടിച്ചു.
ഒന്നാം റാങ്ക് -ഇഷിത കിഷോര്‍, രണ്ടാം റാങ്ക് -ഗരിമ ലോഹ്യ, മൂന്നാം റാങ്ക്- എന്‍. ഉമ ഹാരതി, നാലാം റാങ്ക്- സ്മൃതി മിശ്ര, മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്കുമാണ്. പാലാ സ്വദേശിനിയാണ് ഗഹന നവ്യ ജെയിംസ്. പാലാ സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം നേടിയത്. നിലവില്‍ എംജി യൂണിവേഴ്സിറ്റിയില്‍ ഗവേഷകയാണ്. സിവില്‍ സര്‍വീസ് പഠനത്തിനായി സ്വയം പരിശീലിച്ചാണ് ഗഹന നേട്ടം സ്വന്തമാക്കിയത്. അധ്യാപകന് ജെയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ്.
വി.എം ആര്യ 36-ാം റാങ്ക്, ചൈതന്യ അശ്വതി-37, അനൂപ് ദാസ്-38, ഗൗതം രാജ്-63 എന്നിവരാണ് ആദ്യ 100ല്‍ ഉള്‍പ്പെട്ട മലയാളികള്‍.
മെല്വിന് വര്‍ഗീസ് (155), ജോയല്‍ ഏബ്രഹാം (167) എന്നിവരും പട്ടികയിലുണ്ട്. സിവില്‍ സര്‍വീസ് പാസായ 933 പേരുടെ പട്ടികയാണ് ഇത്തവണ യുപിഎസ്സി പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ നിന്നും 345 പേരാണ് യോഗ്യത നേടിയത്. ഒബിസി വിഭാഗത്തില്‍ നിന്നും 263 പേരും എസ് സി വിഭാഗത്തില്‍ നിന്നും 154 പേരും യോഗ്യത നേടി.