വാഷിങ്ടൺ: ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യയോട് ചേർന്നു നിൽക്കുന്ന തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ വ്യക്തമാക്കി.
ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഷിൻജിയാങ്ങിൽ മനുഷ്യമുടി ഉപയോഗിച്ച് നിർമിച്ച നിരവധി ഉൽപന്നങ്ങൾ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ചൈനയിലെ ഉയിഘുർ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് നിർമിച്ചവയാണെന്നും ഓബ്രിയാൻ പറഞ്ഞു. മാത്രമല്ല, ചൈനയിൽ നിന്നുള്ള ഇത്തരം ഇറക്കുമതി അമേരിക്ക മുൻപ് തടഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷിൻജിയാങ്ങിൽ പത്തു ലക്ഷത്തിലധികം മുസ്ലീങ്ങൾ കരുതൽ തടങ്കലിലാണെന്നാണ് യുഎന്നിന്റെ കണക്ക്.
ഇത് ആക്ടിവിസ്റ്റുകളും മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷിൻജിയാങ്ങിലെ ക്യാമ്പിൽ തീവ്രവാദത്തിനെതിരെയുള്ള പറിശീലനം നൽകുന്നുണ്ടെന്നാണ് ചൈന ഇതിന് നൽകുന്ന വിശദീകരണം.