തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താൻ അനുമതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ രണ്ടാം വാരം മുതൽ അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി കത്തിൽ പറയുന്നു.
ഉത്സവ സീസൺ ആയതിനാൽ ഗൾഫ് മേഖലയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സാധാരണ തൊഴിലാളികൾക്ക് താങ്ങാൻ കഴിയാത്ത നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. മാസങ്ങളായുള്ള പ്രവാസികളുടെ സമ്പാദ്യമാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്. കേരള സർക്കാരും പ്രവാസി സംഘടനകളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയ്യാറാകുന്നില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കമ്പനികൾ നിരക്ക് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു. സ്കൂൾ അവധി ദിവസങ്ങളിലും ഉത്സവ സീസണുകളിലും വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ കേന്ദ്രം ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.