ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ മൊഴി രേഖപ്പെടുത്താൻ ഡൽഹി പോലീസ് രാഹുലിൻ്റെ വസതിയിൽ എത്തിയതിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. സത്യം പറഞ്ഞതിന്റെ പേരിലാണ് രാഹുൽ ഗാന്ധി വേട്ടയാടപ്പെടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. അദാനി-മോദി ബന്ധം രാഹുൽ ഗാന്ധി പാർലമെന്റിൽ തെളിവ് സഹിതം ഉന്നയിച്ചു. അതിന് മറുപടി പറയുന്നതിന് പകരം രാഹുലിനെ വേട്ടയാടാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനുള്ള ഒരു ശ്രമവും ഞങ്ങൾ അനുവദിക്കില്ല. ശക്തമായി പ്രതികരിക്കും. നരേന്ദ്ര മോദി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ നടപടി ഫാസിസ്റ്റ് നടപടിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. മുൻ കോൺഗ്രസ് പ്രസിഡന്റിനോടുള്ള പെരുമാറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. രാഹുൽ ഗാന്ധിയെ സർക്കാരിന് ഭയമാണെന്നും ഗെലോട്ട് പറഞ്ഞു. പൊലീസ് എത്തിയതറിഞ്ഞ് ഗെലോട്ട് രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു.