ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടതായി സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സ്. സമരവുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ ബിജെപി സർക്കാർ ഉത്തരവിട്ടതായാണ് എക്സ് അറിയിച്ചത്. നിർദേശപ്രകാരം ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്നും ഈ നടപടിയെ ശക്തമായി എതിർക്കുന്നതായും ‘ഗ്ലോബൽ ഗവൺമെന്റ് അഫേഴ്സ്’ അക്കൗണ്ടിലൂടെ എക്സ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെപ്പറ്റി അറിയിച്ചു. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടും ഇന്ത്യയിൽ മാത്രം വിലക്കുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
‘ഉത്തരവിലൂടെ ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ഇത് ചെയ്തില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ റിട്ട് ഹർജി ഫയൽ ചെയ്തുവെങ്കിലും അതിൽ തീരുമാനമായില്ല. നിയമപരമായ കാരണങ്ങളാൽ ഓർഡർ പരസ്യപ്പെടുത്തുന്നതിൽ പരിമിധികളുണ്ട്. പക്ഷേ ഈ കാര്യങ്ങൾ പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്നതിനാലാണ് വിവരങ്ങൾ പങ്കുവയ്ക്കുന്നത്. കാര്യത്തിന്റെ സുതാര്യത ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നടപടി നേരിട്ട ആളുകൾക്കും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ‘ – എക്സ് അറിയിച്ചു.
എന്നാൽ, കഴിഞ്ഞ ദിവസം പുലർച്ചെയോടെ പുറത്തുവന്ന എക്സ് പോസ്റ്റിലെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.കർഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിന് മുമ്പ് ട്വിറ്രർ ആയിരുന്ന സമയത്തും കേന്ദ്രസർക്കാരിന്റെ നിലപാടിനെ എക്സ് എതിർത്തിരുന്നു. ഡൽഹിയിൽ മുമ്പ് കർഷക സമരം നടന്ന സമയത്തായിരുന്നു ഇത്. സമരവുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ കർണാടക ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. അങ്ങനെ അക്കൗണ്ടുകള്‍ ബ്ലോക്കുചെയ്യാന്‍ ഐടി ആക്ടിലെ 69 എ വകുപ്പ് നിര്‍ദേശിക്കുന്നില്ലെന്നും അന്ന് കമ്പനി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിമര്‍ശനത്തിന്റെ പേരില്‍ മാത്രം അക്കൗണ്ടുകള്‍ പൂര്‍ണമായി നീക്കം ചെയ്യാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവകാശംകൂടി ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു കമ്പനി നിലപാട്. മാദ്ധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ വിലക്കാനും ഉള്ളടക്കം നീക്കം ചെയ്യാനും ട്വിറ്ററിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയുടെ ആരോപണവും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.