ചിറയിൻകീഴ്: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെർണാണ്ടാസിന്റെ (58) മൃതദേഹമാണ് കിട്ടിയത്. പുലിമുട്ടിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും പലതവണ കടന്നുപോയ പ്രദേശത്താണ് മൃതദേഹം കിടന്നിരുന്നതെന്നും, എന്നിട്ടും മൃതദേഹം കണ്ടെത്താന്‍ കാലതാമസമുണ്ടായെന്നും ആരോപണങ്ങളുയരുന്നുണ്ട്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റെ ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ സമീപത്ത് കണ്ടതോടെ ഇവര്‍ പ്രദേശം പരിശോധിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന നാലുപേരില്‍ ഒരാളായ കുഞ്ഞുമോന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.അപകടത്തില്‍പ്പെട്ട രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. തിരമാല ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുതലപ്പൊഴി ഹാർബറിൽനിന്നു പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞത്. നാലു മത്സ്യത്തൊഴിലാളികളും കടലിലേക്കു തെറിച്ചുവീണു. കുഞ്ഞുമോനെ(40) അബോധാവസ്ഥയിലാണ് കടലിൽനിന്നു മത്സ്യത്തൊഴിലാളികൾ കണ്ടെടുത്ത് ഹാർബറിലെത്തിച്ചത്.
പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് രോഷ്നി ഹൗസിൽ മെൻഡസ് എന്നു വിളിക്കുന്ന റോബിൻ(42), പുതുക്കുറിച്ചി ചേരിയിൽ വിളാകം ബിജു ആന്റണി (47) എന്നിവരാണ് കാണാതായ മറ്റ് രണ്ടുപേർ. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.ഇരുട്ടായതിനാൽ കടലിൽ വീണ മത്സ്യത്തൊഴിലാളികളെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവർ ആദ്യം കണ്ടില്ല. താഴംപള്ളി പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ വള്ളം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. ബന്ധുക്കളായ നാലുപേരും അടുത്തകാലത്തായി ഒരുമിച്ചാണ് മീൻപിടിക്കാൻ പോയിരുന്നത്
ജാസിയാണ് സുരേഷിൻ്റെ ഭാര്യ. മകൾ സുജിത വിവാഹിതയാണ്. മകൻ നിബിൻ മത്സ്യത്തൊഴിലാളിയാണ്.കനത്ത മഴ കാരണം ഒരുപാട് ദിവസങ്ങൾ പണിക്കുപോകാൻ കഴിയാത്തതിനാൽ ദാരിദ്ര്യം കൊണ്ടാണ് ബന്ധുക്കളായ നാലു മത്സ്യത്തൊഴിലാളികൾ മാനം തെളിഞ്ഞതുകണ്ട് വീണ്ടും കടലിൽ പോയതെന്ന് നാട്ടുകാർ പറയുന്നു. വഞ്ചിയിൽ പോയ എല്ലാവരും പുതുക്കുറിച്ചിക്കാരാണ്. ഇവരുടെ നാലുപേരുടെയും വീടുകൾ തമ്മിൽ മീറ്ററുകളുടെ അകലം മാത്രമേയുള്ളൂ.