മനാമ: ബഹ്റൈനിൽ കോവിഷീൽഡ്-അസ്ട്രാസെനെക്ക ഡോസിംഗ് ഇടവേള 4 മുതൽ 8 ആഴ്ച വരെ നീട്ടി. രണ്ടാമത്തെ ഡോസ് എടുക്കുന്ന കാലയളവാണ് 8 ആഴ്ച വരെ നീട്ടിയിരിക്കുന്നത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ പൊതുജനാരോഗ്യ അണ്ടർസെക്രട്ടറിയും അറബ് ആരോഗ്യ മന്ത്രിസഭയുടെ സാങ്കേതിക കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായ ഡോ. മറിയം അൽ ഹജേരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നൽകിയ ശുപാർശകളെ തുടർന്നാണ് ഈ തീരുമാനം. ഇത് 8 മുതൽ 12 ആഴ്ച വരെയുള്ള ദൈർഘ്യമേറിയ ഡോസ് ഇടവേളകളും കൂടുതൽ വാക്സിൻ ഫലപ്രാപ്തിയും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്നു.
ലോകാരോഗ്യ സംഘടനയുടെ ഉപദേശക ഗ്രൂപ്പായ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട്സ് (SAGE) 4 മുതൽ 12 ആഴ്ചകൾക്കുള്ളിൽ കുത്തിവയ്പ്പുകൾ നടത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഡോ. അൽ ഹജ്രി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ബി അവെയർ ആപ്പ് എന്നിവ വഴി വാക്സിന് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഓക്സ്ഫോർഡ് സർവകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക്ക നിർമ്മിച്ച കോവിഷീൽഡ്-അസ്ട്രസെനെക്ക വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിൽ നിർമ്മിക്കുന്നു.