മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിൻ്റെ 25-ാം വാർഷികം ബഹ്റൈൻ ആഘോഷിച്ചു. ഹമദ് രാജാവിൻ്റെ ഭരണത്തിൻ്റെ 25 വർഷത്തെ സമൃദ്ധിയെ അടയാളപ്പെടുത്തുന്നത്തിന്റെ ഭാഗമായി രജതജൂബിലി പതാക ഇന്ന് രാജ്യത്തുടനീളം പറന്നു. പ്രത്യേക പതാക സൃഷ്ടിക്കാനും ബഹ്റൈൻ്റെ പതാകയ്ക്കൊപ്പം വർഷാവസാനം വരെ തിരഞ്ഞെടുത്ത കൊടിമരങ്ങളിൽ ഉയർത്താനും രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
1961 മുതൽ ബഹ്റൈൻ ഭരിച്ചിരുന്ന പിതാവ് ശൈഖ് ഈസ ബിൻ ഹമദ് അൽ ഖലീഫയുടെ മരണത്തെത്തുടർന്ന് 1999 മാർച്ചിലാണ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ സിംഹാസനം ഏറ്റെടുത്തത്. രാജ്യത്ത് വളർച്ചയുടെയും വികസനത്തിന്റെയും പുതിയ ഒരധ്യായത്തിന് തുടക്കമിടാൻ ഹമദ് രാജാവിന് സാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും വളർച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഗുണകരമായിട്ടുണ്ട്. ബഹ്റൈന്റെ ചരിത്രത്തിൽ ഏറെ തിളക്കമാർന്ന അധ്യായമാണ് ഹമദ് രാജാവിന്റെ കാലഘട്ടം. നിലവിലുള്ള തലമുറക്കും വരുംതലമുറക്കും അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങൾ രാജ്യത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
വളർച്ച, പുരോഗതി, നിർമാണം, ആധുനീകരണം, സർവതല സ്പർശിയായ നവീകരണം, സാമൂഹിക പങ്കാളിത്തം എന്നിവ സാധ്യമാക്കുന്നതിന് ഹമദ് രാജാവ് പ്രഖ്യാപിച്ച നാഷനൽ റഫറണ്ടത്തിലൂടെ സാധിച്ചു. രജതജൂബിലി വേളയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.