Author: News Desk

കോട്ടയം: ബ്രഹ്മപുരം ആരോപണവുമായി ബന്ധപ്പെട്ട് ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വൻ വക്കീൽ നോട്ടീസ് അയച്ചു. വൈക്കം വിശ്വനാഥന്‍റെ മരുമകൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബ്രഹ്മപുരത്തെ ബയോ മൈനിങ് അവകാശം നേടിയെടുത്തെന്നായിരുന്നു ആരോപണം. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അസത്യമായ കാര്യങ്ങൾ മനഃപൂർവം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞാണ് മാനനഷ്ടകേസ്. ഇത് തന്‍റെ രാഷ്ട്രീയ ജീവിതത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു. തന്‍റെ കുടുംബാംഗങ്ങൾക്ക് വേണ്ടി താൻ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് വൈക്കം വിശ്വൻ നേരത്തെ പറഞ്ഞിരുന്നു. മുൻ മേയർ തന്നെ വെല്ലുവിളിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

Read More

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. ബ്രഹ്മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലേക്ക് അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പ്രതികരിച്ചില്ലെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെബി മേത്തർ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിൽ മാലിന്യം കത്തിയുണ്ടായ പുകമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. തുടർന്നാണ് ആരോഗ്യ സംഘത്തെ അയയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രം സ്വമേധയാ സംസ്ഥാന സർക്കാരിനെ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് അനുകൂല പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് മൻസുഖ് മാണ്ഡവ്യ ജെബി മേത്തറിനോട് പറഞ്ഞു. ബ്രഹ്മപുരം വിഷയം പൂർണമായും മൂടിവയ്ക്കാൻ വേണ്ടിയാണ് സർക്കാർ കേന്ദ്രസർക്കാരിന്റെ സഹായം തേടാതിരുന്നതെന്നും ജെബി മേത്തർ ആരോപിച്ചു.

Read More

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 സ്കൂളുകളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിക്കും. സ്കൂളുകളിലേക്ക് അരി എത്തിക്കുന്നതിനുള്ള ചെലവിനായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതിയും നൽകി. മധ്യവേനലവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതിനുമുമ്പ് അരിവിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

Read More

ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് പ്രാദേശിക ഭാഷാ സിനിമകൾക്ക് വലിയ വിപണിയാണ് തുറന്ന് കൊടുത്തത്. ഇന്ത്യന്‍ സിനിമയില്‍ ഒടിടിയില്‍ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്ന ഒരു സിനിമാ മേഖല മലയാളവുമാണ്. നിരവധി മലയാള സിനിമകൾ ഒടിടിയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ ജനപ്രീതി നേടിയ സിനിമകൾ വളരെ കുറവാണ്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ഒടിടി റിലീസായി ലോകശ്രദ്ധ നേടിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയുള്ള നേരിട്ടുള്ള റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ മറ്റൊരു മലയാള ചിത്രവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ജോജു ജോർജ് ഇരട്ട വേഷത്തിലെത്തിയ ഇരട്ടയാണ് ആ ചിത്രം. മിന്നല്‍ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നുവെങ്കില്‍ ഇരട്ട ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റിലീസ് ആണ്. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവച്ചില്ല. എന്നിരുന്നാലും ഒടിടി റിലീസിലൂടെ അർഹമായ അംഗീകാരമാണ് ചിത്രത്തിന് ലഭിക്കുന്നത്.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടാൻ സാധ്യത. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ നാലു ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡാറ്റ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 40 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 

Read More

ലഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. തോഷാഖാന കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനെത്തിയ ഇസ്ലാമാബാദ് പൊലീസ് മടങ്ങി. അറസ്റ്റ് ചെയ്യുന്നതിൽ നിന്നു വ്യാഴാഴ്ച വരെ കോടതി പൊലീസിനെ വിലക്കി. ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്നവരും പാകിസ്ഥാൻ പൊലീസും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം നിയന്ത്രണാതീതമായിരുന്നു. ലാഹോർ ഹൈക്കോടതിയിൽ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. വ്യാഴാഴ്ച രാവിലെ 10 മണി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ അദ്ദേഹത്തിന്റെ അനുയായികൾ തടഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ലായിരുന്നു. ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്(പിടിഐ) നേതാവ് ഫവാദ് ചൗധരിയാണ് കോടതിയിൽ ഹർജി നൽകിയത്. കേസ് പരിഗണിക്കവെ ചീഫ് സെക്രട്ടറി, ഇസ്ലാമാബാദ് പൊലീസ് മേധാവി, പഞ്ചാബ് ഐജി എന്നിവരോട് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഹാജരാകാൻ…

Read More

കണ്ണൂർ: മൊറാഴ വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന നടത്തി. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ കുടുംബം റിസോർട്ടിലെ ഓഹരി വിൽക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിജിലൻസ് പരിശോധനയ്ക്ക് എത്തിയത്. അതേസമയം, ആദായനികുതി വകുപ്പിന്‍റെ ടാക്സ് ഡിഡക്‌റ്റഡ് അറ്റ് സോഴ്സ് (ടിഡിഎസ്) വിഭാഗവും നേരത്തെ നോട്ടീസ് നൽകിയിരുന്നു. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്‍റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഹരി ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര ഓഹരികളുണ്ടെന്നും അന്വേഷിച്ചാണ് നോട്ടീസ് നൽകിയത്. റിസോർട്ടിനായി ഭൂമി വാങ്ങിയതിന്‍റെ വിശദാംശങ്ങളും രേഖകളും തേടിയിട്ടുണ്ട്. വൈദേകത്തിൽ ജയരാജന്‍റെ ഭാര്യ ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും മകൻ ജെയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. മുൻ എം.ഡി കെ.പി രമേശ് കുമാറിനും മകൾക്കും 9,999 ഷെയറുകളുണ്ട്.

Read More

ന്യൂഡൽഹി: ബഫർ സോണിലെ നിർമ്മാണങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. നിരോധിക്കേണ്ടത് നിരോധിക്കണം. നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കണം. സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത് പ്രതിസന്ധി സൃഷ്ടിച്ചെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങൾ വന്ന പ്രദേശങ്ങളും വിജ്ഞാപനത്തിനായി പരിഗണിക്കുന്ന പ്രദേശങ്ങളും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജൂണിലാണ് ബഫർസോൺ വിധി പ്രഖ്യാപിച്ചത്. വിധിയിൽ മാറ്റം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ ഹർജിയും അതിൽ ഇളവ് തേടിയുള്ള കേരളത്തിന്‍റെ ഹർജിയുമാണ് കോടതി പരിഗണിച്ചത്. സമ്പൂർണ വിലക്ക് ശരിയായ തീരുമാനമല്ലെന്നും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ഇതു ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി തന്നെ ഭേദഗതി ചെയ്യുമെന്നാണ് സൂചന. ഹർജികളിൽ വ്യാഴാഴ്ച വാദം തുടരും.

Read More

ചില വീഡിയോകൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലാകും. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിൽ അതിവേഗം വൈറലായി. ‘ഇന്ത്യയിൽ മാത്രമുള്ള ദൃശ്യങ്ങൾ’ എന്ന അടിക്കുറിപ്പോടെ വ്യവസായി ഹർഷ് ഗോയങ്ക പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.  ദൂരെ നിന്ന് ലോഡുമായി വരുന്ന ഒരു ട്രക്കിന്‍റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ട്രക്കിനൊപ്പം ഒരാള്‍ റോഡിലൂടെ നടക്കുന്നതും കാണാം. എന്നാൽ ട്രക്കിന്‍റെ ദൃശ്യങ്ങൾ ശ്രദ്ധിച്ച് നോക്കുമ്പോഴാണ് അതിന്‍റെ മുൻവശത്തെ ടയറുകൾ റോഡിൽ സ്പർശിക്കുന്നില്ലെന്ന് കാണുക, മാത്രമല്ല അവ ഉയർത്തി വച്ചിരിക്കുകയാണെന്നും മനസിലാവും.   ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ബൈക്ക് റൈഡർമാരെപ്പോലെ മുൻവശത്തെ ടയറുകൾ ഉയർത്തിയാണ് ട്രക്ക് ഡ്രൈവർ വാഹനമോടിക്കുന്നത്. കൊള്ളാവുന്നതിലേറെ ലോഡ് അതിൽ കയറ്റിയിട്ടുമുണ്ട്. കരിമ്പിന്‍ തണ്ടാണ് ട്രക്കിലെ അമിത ലോഡ്. മോട്ടോർ ഒക്റ്റേൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. പിന്നീട് നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. നിരവധി കമന്റുകളും വീഡിയോയ്ക്ക്…

Read More

ഭോപാൽ: മധ്യപ്രദേശിലെ വിദിശയിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഏഴ് വയസുകാരനെ 24 മണിക്കൂറിന് ശേഷം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂലി തൊഴിലാളി ദിനേശ് അഹിർവാറിന്‍റെ മകൻ ലോകേഷ് അഹിർവാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. നാട്ടുകാർ ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. മധ്യപ്രദേശ് ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പൈപ്പിലൂടെ കുഞ്ഞിന് ഓക്സിജൻ നൽകുകയും ക്യാമറയിലൂടെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് ആളുകൾ തടിച്ചുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. 24 മണിക്കൂറിനുള്ളിൽ കുഴൽക്കിണറിന് സമാന്തരമായി 50 അടി താഴ്ചയിൽ മറ്റൊരു കുഴി കുഴിച്ച് കുഞ്ഞിനെ പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More