Author: News Desk

കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശി കെ.എൻ.വിഷ്ണുവിന്‍റെ ബൈക്ക് കാവ്യയുടെ സ്കൂട്ടറിൽ അമിത വേഗത്തിൽ വന്നിടിക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കുന്ന നടപടി സംസ്ഥാനത്ത് വളരെ അപൂർവമാണ്. സാധാരണ ലൈസൻസ് സസ്പെൻഡ് ചെയ്യാറാണുള്ളത്. നവംബർ 17നാണ് സംഭവം നടന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉദയംപേരൂർ സ്വദേശിനിയായ വീട്ടമ്മയാണ് വാഹനാപകടത്തിൽ മരിച്ചത്. എറണാകുളത്തേക്കുള്ള യാത്രാമധ്യേ കാവ്യ യു ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന വിഷ്ണു സഞ്ചരിച്ച ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ കാവ്യയുടെ ദേഹത്ത് പിന്നാലെ വന്ന സ്വകാര്യ ബസും ഇടിക്കുകയായിരുന്നു. വിഷ്ണുവിന്‍റെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിനു കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ തുടർന്നും വാഹനമോടിച്ചാൽ പൊതുജനങ്ങൾക്കും റോഡിലിറങ്ങുന്നവർക്കും അപകടത്തിന് കാരണമായേക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് തൃപ്പൂണിത്തുറ ജോയിന്‍റ് ആർ.ടി.ഒ ലൈസൻസ് റദ്ദാക്കിയത്.

Read More

മോഹൻലാലും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ ആദായനികുതി വകുപ്പിൻ്റെ അന്വേഷണം. മോഹൻലാലിന്‍റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. സിനിമയുടെ ലാഭം പങ്കിടുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്നാണ് നടപടി. മൊഴിയെടുക്കൽ നാലര മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. 2011ൽ മോഹൻലാലിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

Read More

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് ഒളിവിലായിരുന്ന ഇയാൾ കീഴടങ്ങിയത്. ആകാശിന്‍റെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേർക്കും കോടതി ജാമ്യം അനുവദിച്ചു. മന്ത്രി എം.ബി. രാജേഷിന്‍റെ പേഴ്സണൽ സ്റ്റാഫായ അനൂപിന്‍റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരി തനിക്കെതിരെ ഫെയ്സ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മിയുടെ പരാതി. ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിനും മട്ടന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More

യുഎഇ: ലോകത്തിലെ ഏറ്റവും വലിയ കാറ്റ് നിറച്ച പാർക്കെന്ന പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായിലെ ജംപ് എക്സ്. 1,262 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്‌സിൽ സജ്ജീകരിച്ചിരിക്കുന്ന ജംപ് എക്സ് പാർക്കിൽ 400 പേർക്ക് കളിക്കാം. ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന യുഎസിലെ ബിഗ് ബൗൺസ് അമേരിക്കയെ പിന്തള്ളിയാണ് ജംപ് എക്സ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ബാസ്കറ്റ്ബോൾ കോർട്ട്, ഒബ്‌സ്റ്റാക്കിൾ കോഴ്‌സ്, ബോൾ ഫീൽഡ്, വാൾ ക്ലൈംബിംഗ് എന്നിങ്ങനെ 15 വ്യത്യസ്ത വിഭാഗങ്ങളാണ് ജമ്പ് എക്സ് പാർക്കിലുള്ളത്. നിലവിൽ 400 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. കൂടാതെ, വായുവിൽ നിന്നുള്ള സമ്മർദ്ദം നിയന്ത്രിക്കുന്നതിനും ആളുകളുടെ സുരക്ഷയ്ക്കും പ്രധാനമായ സ്ഥലങ്ങളിൽ ഓപ്പറേറ്റർമാരുണ്ടെന്നും ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സിലെ ഓപ്പറേഷൻസ് ജനറൽ മാനേജർ ഡെനിസ് പാസ്കൽ പറഞ്ഞു.

Read More

കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. മുൻകാലങ്ങളിൽ, മാർച്ചോടെയായിരുന്നു താപനില വർദ്ധിച്ചിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ, ഫെബ്രുവരിയോടെ തന്നെ താപനില ഉയരുകയാണ്. താപനില ഉയരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കോഴിക്കോട് നഗരത്തിൽ ബുധനാഴ്ച 34.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഫെബ്രുവരിയിലെ ജില്ലയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. തൃശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ചൂടിനൊപ്പം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ളതാണ് തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ പ്രശ്നം രൂക്ഷമാക്കുന്നത്. ചൂട് രൂക്ഷമായതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. രാവിലെ 11 നും 3 നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. ഉച്ചകഴിഞ്ഞ് കുട്ടികൾ നേരിട്ട് വെയിലുക്കൊള്ളുന്ന കളികൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

Read More

പാലക്കാട്: ഫെബ്രുവരി 28നകം സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഗതാഗത വകുപ്പിന്‍റെ നിർദേശം അപ്രായോഗികമെന്ന് ബസുടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് ക്യാമറ അനുവദിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതിന്‍റെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ക്യാമറകൾ സ്ഥാപിക്കുന്നത് ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയം വരെ നീട്ടണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മാർച്ച് 1 മുതൽ സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റർമാരുടെ സംഘടന അറിയിച്ചു. ഈ മാസം 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ചിരുന്നു. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ചെലവിന്‍റെ പകുതി റോഡ് സേഫ്റ്റി അതോറിറ്റി വഹിക്കുമെന്നും പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലും ക്യാമറകൾ സ്ഥാപിക്കും. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മൂലമുണ്ടാകുന്ന അപകട സാഹചര്യം ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് പരീക്ഷ നടക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ ഷെഡ്യൂൾ തന്നെയാകും. വിശദമായ ടൈംടേബിൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കും. 31ന് മധ്യവേനലവധിക്കായി സ്കൂളുകൾക്ക് അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിലിൽ നടക്കും. ഉച്ചഭക്ഷണ പദ്ധതിക്കായി മൂന്ന് മാസത്തെ കുടിശ്ശിക 126 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉടൻ വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Read More

ന്യൂഡൽഹി: സംസ്ഥാനത്തെ ആയുർവേദ, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. 11 സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളും സിദ്ധ, യുനാനി സ്വാശ്രയ കോളേജുകളും ഉൾപ്പെടുന്ന സംഘടന നൽകിയ ഹർജിയിലാണ് നോട്ടീസ്. ചില കോളേജുകളിലെ 80 % സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായി സംഘടന പറയുന്നു. പ്രവേശന തീയതി നീട്ടിയില്ലെങ്കിൽ ആകെയുള്ള 750 സീറ്റുകളിൽ 484 എണ്ണം ഒഴിഞ്ഞുകിടക്കുമെന്ന് കോളേജുകൾ സുപ്രീം കോടതിയെ അറിയിച്ചു. ഇതേതുടർന്നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. പ്രവേശന തീയതി കേന്ദ്രസർക്കാർ മാർച്ച് 14 വരെ നീട്ടിയെങ്കിലും പ്രവേശനം അവസാനിച്ചെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു. കേരളത്തിനു പുറത്തുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നും കോളേജുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ പ്രവേശനത്തിനു 50 % മാർക്ക് വേണമെന്ന നിബന്ധനയിൽ ഇളവ് വേണമെന്നും കോളേജുകൾ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു.

Read More

തമിഴ് നടൻ സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇന്നത്തെ സൂര്യോദയം വളരെ സ്പെഷ്യലായിരുന്നുവെന്ന അടിക്കുറിപ്പോടെയാണ് സച്ചിൻ ചിത്രം പങ്കുവച്ചത്. സൂര്യയെ കണ്ടതിലുള്ള സന്തോഷവും സച്ചിൻ പ്രകടിപ്പിച്ചു. സച്ചിനൊപ്പമുള്ള ചിത്രം സൂര്യയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘സ്നേഹവും ബഹുമാനവും’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. “ഒരൊറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ”, “രണ്ട് മാസ്റ്റർ ബ്ലാസ്റ്റേഴ്സ്” തുടങ്ങി നിരവധി കമന്‍റ്സാണ് ചിത്രത്തിനു കീഴിലുള്ളത്. സംവിധായകന്‍ ചിരുത്തൈ ശിവയുമൊത്തുള്ള പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് സൂര്യ. ചിത്രവുമായി ബന്ധപ്പെട്ട് സൂര്യ മുംബൈയിലേക്ക് ഒരുപാട് യാത്ര ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് സച്ചിനുമായുള്ള സൂര്യയുടെ കൂടിക്കാഴ്ച.

Read More

ന്യൂഡല്‍ഹി: അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ, കേന്ദ്രം കൈമാറാൻ ശ്രമിച്ച മുദ്രവച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. എല്ലാം സുതാര്യമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് പോലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി നിയോഗിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകളും പരിഗണിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച ശുപാർശകളുമാണ് മുദ്രവച്ച കവറിൽ കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കൈമാറാൻ ശ്രമിച്ചത്. റെഗുലേറ്ററി സംവിധാനത്തിലെ പോരായ്മകളാണ് വിദഗ്ദ്ധ സമിതി പരിശോധിക്കുന്നത്. മുദ്രവച്ച കവർ സ്വീകരിച്ചാൽ അതിന്‍റെ ഉള്ളടക്കം കേസിലെ എതിർ കക്ഷികൾക്ക് അറിയാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എല്ലാം സുതാര്യമായിരിക്കണമെന്നും അതുകൊണ്ടാണ് മുദ്രവച്ച കവർ സ്വീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിലയ്ക്ക് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സർക്കാർ ശുപാർശ…

Read More