- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
പരിക്ക് മൂലം സ്റ്റാര്‍ക്ക്, സ്‌റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഇന്ത്യക്കെതിരെ കളിക്കില്ല
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ക്ക് ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പര നഷ്ടമാകും. പരിക്കിനെ തുടർന്നാണ് മൂന്ന് പേരെയും പരമ്പരയിൽ നിന്ന് ഒഴിവാക്കിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ മൂവരുടെയും പേരുകളുണ്ട് . കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് സ്റ്റാർക്ക് സുഖം പ്രാപിച്ചു വരികയാണ്. മിച്ചൽ മാർഷിന് കണങ്കാലിനാണ് പരിക്കേറ്റത്. സ്റ്റോയിനിസിന് അടിവയറ്റിലെ പേശികൾക്കാണ് പരിക്കേറ്റത്. അടുത്തിടെ സമാപിച്ച സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് താരങ്ങളും കളിച്ചിരുന്നു. ഇവർക്ക് പകരക്കാരായി ഫാസ്റ്റ് ബൗളര്‍ നഥാന്‍ എല്ലിസ്, ഓള്‍റൗണ്ടര്‍മാരായ ഡാനിയല്‍ സാംസ്, സീന്‍ ആബട്ട് എന്നിവരെ ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റോയ്‌നിസിന്റെ അഭാവത്തിൽ ടിം ഡേവിഡിന് കൂടുതൽ അവസരങ്ങൾ ലഭിക്കും.
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചാണ് ഇവരെ മർദ്ദിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള നാല് സന്യാസിമാർക്ക് ക്രൂരമർദ്ദനമേറ്റത്. തീർത്ഥാടനത്തിന്‍റെ ഭാഗമായാണ് സന്യാസിമാർ പ്രദേശത്ത് എത്തിയത്.
ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (എൻ.സി.ഇ.ആർ.ടി) ‘ഡീംഡ് സർവകലാശാല’ പദവി നൽകാൻ തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇത്തരം സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ ബിരുദ കോഴ്സുകൾ നടത്താം. കോഴ്സ് ഘടന, പരീക്ഷാ നടത്തിപ്പ്, മാനേജ്മെന്‍റ് തുടങ്ങിയ കാര്യങ്ങളിലും എൻസിഇആർടിക്ക് സ്വയംഭരണാവകാശം ലഭിക്കും. എൻസിഇആർടിയുടെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ (ആർഇഐ) നിലവിൽ വിവിധ സർവകലാശാലകളുമായി സഹകരിച്ച് ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 23ന് അടച്ച് പണിമുടക്കും. പമ്പുകൾക്ക് മതിയായ ഇന്ധന ലഭ്യത കമ്പനി ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ഡീലർമാർ പറഞ്ഞു. എല്ലാ ഇന്ധന കമ്പനികളിലെയും ചില്ലറ വിൽപ്പനക്കാർക്ക് ഇന്ധനം ഉറപ്പാക്കാൻ കമ്പനികൾക്ക് ഇപ്പോൾ കഴിയുന്നില്ല. കൂടാതെ, പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ കമ്പനിക്ക് സമർപ്പിച്ചെങ്കിലും വേണ്ടത്ര നടപടിയുണ്ടായില്ല. ഉന്നയിച്ച എതിർപ്പുകൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡീലർമാർ പറയുന്നു.
നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി മാറി കൊടുത്തില്ല; ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വര്‍ഷം തടവ്
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സ്വപ്ന പദ്ധതിയായ നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി സ്ഥലം മാറിക്കൊടുക്കാതിരുന്ന ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വർഷത്തെ തടവ് ശിക്ഷ. ഹൊവൈറ്റത്ത് ഗോത്രത്തിൽ നിന്നുള്ള അബ്ദുല്ല അൽ ഹൊവൈതി, അദ്ദേഹത്തിന്‍റെ ബന്ധുവായ അബ്ദുല്ല ദുഖൈൽ അൽ ഹൊവൈതി എന്നിവർക്കാണ് സൗദി സർക്കാർ 50 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിലാണ് ഹോവൈറ്റത്ത് ഗോത്രം താമസിക്കുന്നത്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ അൽഖ്സ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ചിയാൻ വിക്രം നായകനായി എത്തിയ കോബ്ര കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയെങ്കിലും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. ഈ സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുന്നത് സോണി ലിവ് ആണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ ആദ്യം ചിത്രം ഒടിടിയിൽ പ്രതീക്ഷിക്കാം. ഈ വർഷത്തെ മറ്റ് ഹിറ്റുകളിൽ ഒന്നായിരുന്നു ‘ന്നാ താൻ കേസ് കൊട്’. ഏറെ വിവാദങ്ങൾക്ക് ശേഷം ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി. ചിത്രം 50 കോടിയിലധികം കളക്ട് ചെയ്തിട്ടുണ്ടെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
അഹമ്മദാബാദ്: ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് വർമ വിരമിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ പിരിച്ചുവിട്ടു. വകുപ്പുതല കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. നിലവിൽ കോയമ്പത്തൂരിൽ സിആർപിഎഫ് ഐ.ജി ആണ്. 2004 ജൂണിൽ അഹമ്മദാബാദിൽ വ്യാജ ഏറ്റുമുട്ടലിൽ ഇസ്രത്ത് ജഹാൻ, മലയാളിയായ സുഹൃത്ത് ജാവേദ് ഷെയ്ഖ്, രണ്ട് പാകിസ്ഥാൻ പൗരൻമാർ എന്നിവരെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെയും സി.ബി.ഐയുടെ സംഘത്തിലെയും അംഗമായിരുന്നു സതീഷ് വർമ്മ. 1986-ലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് കേസില്‍ മുന്‍ ഡി.ജി.പി. പി.പി. പാണ്ഡെ, ഡി.ഐ.ജി. ഡി.ജി. വന്‍സാര തുടങ്ങിയ മുതിര്‍ന്ന ഐ.പി.എസുകാരെ അറസ്റ്റുചെയ്തത്. അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകാഞ്ഞതിനാൽ എല്ലാ പ്രതികളെയും വെറുതെ വിടുകയായിരുന്നു. സിബിഐ അപ്പീൽ നൽകിയതുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ വധിക്കാനെത്തിയ ചാവേർ സ്ക്വാഡിന്‍റെ ഭാഗമായിരുന്നു ഇസ്രത്ത് ഉൾപ്പെടെയുള്ളവർ എന്നാണ്…
തിരുവനന്തപുരം: തെരുവുനായ ബൈക്കിന് കുറുകെ ചാടി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി എൻ.എസ് അജിൻ (25) ആണ് മരിച്ചത്. തിരുവനന്തപുരം അരുവിയോട് ജംഗ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയെക്കുറിച്ച് ‘ചിന്ത’ മാസികയിൽ ലേഖനമെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് കോർപ്പറേഷന്‍റെ കെടുകാര്യസ്ഥതയാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ മാനേജ്മെന്‍റും തൊഴിലാളികളും നടപ്പാക്കിയില്ല. ഇത് പ്രതിസന്ധിയുടെ കാഠിന്യം വർദ്ധിക്കാൻ കാരണമായെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 2076 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. കെ.എസ്.ആർ.ടി.സിയെ പൊതുമേഖലയിൽ നിലനിർത്തുക എളുപ്പമല്ല. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളിൽ ജീവനക്കാർ സഹകരിക്കണം. മാനേജ്മെന്‍റ് തലത്തിൽ കർശന നിലപാടുകൾ സ്വീകരിക്കണം. പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സർക്കാരിന്റെ ശ്രമങ്ങളുമായി ജീവനക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞു.
ന്യൂഡൽഹി: കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പർ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിട്ടുണ്ട്. ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) എല്ലാ അടിയന്തര കോളുകൾക്കും 112-മായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി വനിതാ ശിശുവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിൽ പറഞ്ഞു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന കേന്ദ്ര കമ്പ്യൂട്ടർ ഡെവലപ്മെന്‍റ് സെന്‍ററിന്‍റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സംസ്ഥാന തല നോഡൽ ഓഫീസർമാരെയും സെക്കൻഡ് ലെവൽ ഓഫീസർമാരെയും തിരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷൻ വത്സലയത്തിന് കീഴിൽ 1098 എന്ന ഹെൽപ്പ് ലൈൻ നമ്പർ 112-ലേക്ക് ബന്ധിപ്പിക്കും.
