Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത കൊണ്ട് അർത്ഥമാക്കുന്നത്. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.01-10-2022 മുതൽ 04-10-2022 വരെ മണിക്കൂറിൽ 40-50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനു പോകരുതെന്ന് നിർദ്ദേശമുണ്ട്.

Read More

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള കെ എൻ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ത്രിപാഠി ഒറ്റ സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ എൻ ത്രിപാഠി എന്നിവരാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഖാർഗെ 14 സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളുകയായിരുന്നു.  അതേസമയം, എഐസിസി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ സംസ്ഥാന നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അതേസമയം, പിന്തുണ ഖാർഗെയ്ക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാൻഡിന് സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതൽ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തരൂർ. 

Read More

എംജി മോട്ടോർ ഇന്ത്യ കഴിഞ്ഞ മാസം 3,808 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 17.5 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ നടപ്പ് വർഷത്തിന്‍റെ മൂന്നാം പാദത്തിൽ വിൽപ്പനയിൽ 11 ശതമാനം വർദ്ധനവ് കമ്പനി രേഖപ്പെടുത്തിയതായും വാഹന നിർമ്മാതാക്കൾ പറഞ്ഞു.

Read More

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പൂർണ പിന്തുണ നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഖാർഗെയെ പിന്തുണയ്ക്കാൻ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം മുതിർന്ന നേതാക്കൾ സംയുക്തമായി എടുത്ത തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. ‘കോൺഗ്രസ് പാർട്ടിക്ക് ഒരു ദളിത് പ്രസിഡന്‍റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ശശി തരൂർ മത്സരരംഗത്ത് നിന്ന് പിൻമാറണമെന്ന് അഭിപ്രായമില്ല. തരൂരിന് മത്സരിക്കാനുള്ള അവകാശമുണ്ട്. എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നെഹ്റു കുടുംബം ഇടപെട്ടിട്ടില്ല. ദളിത് സമുദായത്തിൽ നിന്ന് ഒരു കോൺഗ്രസ് അധ്യക്ഷൻ ഉണ്ടാകുന്നത് സന്തോഷത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാകില്ല’,അദ്ദേഹം പറഞ്ഞു. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും, എ കെ ആൻറണി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയുള്ള ഖാർഖെ തന്നെയാണ് നെഹ്റു കുടുംബത്തിൻറെ ചോയ്സ് എന്നാണ്, ഒരു വിഭാഗം നേതാക്കൾ പറയുന്നത്. 

Read More

ന്യൂ ഡൽഹി: ബന്ധുവടക്കം മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത 10 വയസുകാരൻ മരിച്ചു. ഒരു മാസം മുമ്പാണ് ക്രൂരമായ സംഭവം നടന്നത്. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എൽഎൻജെപി ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്നു. അക്രമത്തിൽ പങ്കെടുത്ത മൂന്ന് പേരും 10 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെല്ലാം ഡൽഹിയിലെ സീലാംപൂർ മേഖലയിലാണ് താമസിക്കുന്നത്. നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും പരിക്കുകൾ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി റിപ്പോർട്ട് ഉണ്ട്.  10 വയസുകാരനെ ലൈംഗികാതിക്രമം നടന്ന് മുറിവേറ്റ നിലയിൽ പ്രവേശിപ്പിച്ചതായി എൽഎൻജെപി ആശുപത്രി അധികൃതരാണ് സീലാംപൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസ് സംഘം ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ കണ്ടു. എന്നാൽ, അവർ മൊഴി നൽകാൻ വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് നൽകുകയും ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. 10 വയസ്സുള്ള…

Read More

തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യം വർധിപ്പിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 14,000 രൂപയും ജഡ്ജിക്ക് 12,000 രൂപയുമാണ് വിരമിക്കൽ ആനുകൂല്യമായി നൽകിയിരുന്നത്. ഇത് യഥാക്രമം 25,000 രൂപയായും 20,000 രൂപയായും ഉയർത്തി. 2014 മുതലാണ് സംസ്ഥാന സര്‍ക്കാർ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും ആനുകൂല്യം നൽകി തുടങ്ങിയത്. ആന്ധ്രാപ്രദേശിൽ അത്തരം ആനുകൂല്യങ്ങൾ നൽകിയ രീതി പിന്തുടർന്നാണ് ഇവിടെയും നടപ്പാക്കിയത്. ഇപ്പോൾ നൽകുന്ന ആനുകൂല്യം അപര്യാപ്തമാണെന്ന് കാണിച്ച് ഹൈക്കോടതി രജിസ്ട്രാർ സർക്കാരിന് കത്തയച്ചതിനെ തുടർന്നാണ് ആനുകൂല്യങ്ങൾ പരിഷ്കരിച്ചത്.

Read More

തിരുവനന്തപുരം: പേവിഷ പ്രതിരോധമരുന്ന് ഇമ്യൂണോഗ്ലോബുലിന്റെ ഗുണനിലവാര പരിശോധനാഫലം ലഭിച്ചു. മരുന്ന് ഗുണമേൻമയുള്ളതാണെന്ന് തെളിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സെൻട്രൽ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കേരളം വാങ്ങിയ മരുന്നിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് പരിശോധനയ്ക്കയച്ചത്. റാബിസ് വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വാക്സിൻ നൽകിയിട്ടും പേവിഷ മരണം സംഭവിച്ചതിനെ തുടർന്നാണ് മരുന്നിന്റെ ഗുണനിലാവരത്തെപ്പറ്റി ആരോപണം ഉയർന്നത്.

Read More

കെയ്‌റോ: വീണ്ടും വിവാഹം കഴിച്ച ഭര്‍ത്താവിനെ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവതി. ഈജിപ്തിലാണ് സംഭവം. ഈജിപ്ഷ്യൻ യുവതി ഫാർമസിസ്റ്റായ ഭർത്താവിനെ വീട്ടുകാരുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. രണ്ടാമതും വിവാഹിതനായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനെ എതിർത്ത യുവതി പിതാവിനെയും സഹോദരൻമാരെയും വിവരം അറിയിച്ച് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. രണ്ടാം ഭാര്യയുമായി ബന്ധം വേർപെടുത്താൻ അവർ ആവശ്യപ്പെട്ടു. എന്നാൽ, യുവാവ് അത് നിരസിച്ചതോടെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. യുവാവിൻ്റെ മകന്‍റെ കണ്മുന്നിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read More

മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി 72 ഉടൻ ഇന്ത്യയിലെത്തും. ഒക്ടോബർ മൂന്നിന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്, ഫോണിന്‍റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഫോണിന്‍റെ ചില വിശദാംശങ്ങളും ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് വഴി മാത്രമേ ഫോണുകൾ വിൽപ്പനയ്ക്ക് എത്തുകയുള്ളൂ. മോട്ടോ ജി 72 ഒരു മിഡ് റേഞ്ച് ഫോണാണ്. ഫോൺ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.  ഫോണിന് പിഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. നാരോ ബെസൽ പഞ്ച്-ഹോൾ രൂപകൽപ്പനയിലാണ് ഫോൺ വരുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി+ റെസല്യൂഷനുമാണ് ഫോണിനുള്ളത്. ഫോണിന്‍റെ ടച്ച്-സാമ്പിൾ നിരക്ക് 576 ഹെർട്സ് ആണ്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഫോണിലുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്.  108 മെഗാപിക്സലാണ് ഫോണിന്‍റെ മെയിൻ ക്യാമറ. അൾട്രാ വൈഡ് ലെൻസ്, മാക്രോ സെൻസർ എന്നിവയും ഫോണിനുണ്ടാകും.

Read More

നെയ്യാർ: തിരുവനന്തപുരത്തെ സംരക്ഷിത വനമേഖലയിലെ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും കണക്കെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായി. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് എന്നിവ ഉൾപ്പെടുന്ന 212 ചതുരശ്ര കിലോമീറ്റർ വനമേഖലയിലാണ് കണക്കെടുപ്പ് നടത്തിയത്. 67 ഇനം ഉഭയജീവികളെയും 80 ഇനം ഉരഗങ്ങളെയും രേഖപ്പെടുത്തി. കണ്ടെത്തിയ ഉഭയജീവികളിൽ 55 ഉം ഉരഗങ്ങളിൽ 42 ഉം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. കണ്ടെത്തിയ ഒരിനം കുരുടിയും മൂന്നിനം കവചവാലൻ പാമ്പുകളും വിശദപഠനങ്ങൾക്ക് വിധേയമാക്കേണ്ടവയാണെന്ന്‌ ഗവേഷകൻ ഡോ. സന്ദീപ് ദാസ് പറഞ്ഞു. വനംവകുപ്പും ആരണ്യകം നാച്വർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ കണക്കെടുപ്പിൽ സെന്‍റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കേരള വെറ്ററിനറി യൂണിവേഴ്സിറ്റി, ഫോറസ്ട്രി കോളേജ്, ഫാറൂഖ് കോളേജ് തുടങ്ങി 15 ഓളം വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും മലബാർ നാച്വർ ഹിസ്റ്ററി സൊസൈറ്റി, ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി തുടങ്ങിയ സംഘടനകളും വനപാലകരും പങ്കെടുത്തു.

Read More